പത്തനംതിട്ട: ശബരിമലയിൽ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണവും ഉടൻ നീക്കിയേക്കും.ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് വീണ്ടും ആവശ്യപ്പട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
പമ്പാ സ്നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകം ഇപ്പോഴും നിയന്ത്രിച്ചിരിക്കുകയാണ്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുമുള്ള ട്രാക്ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കർശനമാക്കി. രാത്രിയും പകലും 12 മുതൽ 3 മണി വരെയാണ് അനുമതി. നിയന്ത്രണം സന്നിധാനത്തേക്കുള്ള ശർക്കര ഉൾപ്പടെയുള്ളവയുടെ നീക്കത്തെ ബാധിച്ചിട്ടുണ്ട്.
ദേവസ്വം ഭണ്ഡാരത്തിലെ യന്ത്രത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ബാങ്കിലേക്ക് മാറ്റാൻ നീക്കിവെച്ച നോട്ടു കെട്ടുകളിൽ കൂടുതൽ തുക കണ്ടെത്തിയതിനെ കുറിച്ചും ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന് കൈമാറും മുൻപ് നോട്ട് കെട്ടുകൾ അടുക്കി വെച്ചപ്പോൾ വലിപ്പത്തിൽ ദേവസ്വം ജീവനക്കാർക്ക് സംശയം തോന്നി. പരിശോധനയിൽ 10,20, 50 രൂപയുടെ കെട്ടുകളിൽ അധിക തുകയുണ്ടായിരുന്നു. ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കമ്മിഷണർക്ക് നൽകി. ഒന്നുകിൽ ഒരു വിഭാഗം ദേവസ്വം, ബാങ്ക് ജീവനക്കാർ ചേർന്ന് ബോധപൂർവം നടത്തിയ ക്രമക്കേട്. അല്ലെങ്കിൽ നെയ്യും മറ്റും പുരണ്ട നോട്ട് എണ്ണിയപ്പോൾ യന്ത്രത്തിന് പറ്റിയ തകരാറ്. ദേവസ്വം വിജിലൻസ് എസ്.പി. നേരിട്ടെത്തി അന്വേഷിച്ച ശേഷമാകും തുടർ നടപടികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക