മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പരാജയത്തിൽനിന്ന് പാഠം പഠിച്ചെന്നും സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നും ഇ.ശ്രീധരന് വ്യക്തമാക്കി.മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ നിരാശയുണ്ടായിരുന്നു. ഇപ്പോൾ അതില്ല. അധികാരം ലഭിക്കാതെ ഒരു എംഎൽഎയെ കൊണ്ടു മാത്രമായി ഒന്നും ചെയ്യാനാകില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ല. ഇപ്പോൾ 90 വയസ്സായി. ഈ പ്രായത്തിൽ ഇനി രാഷ്ട്രീയത്തിലേക്ക് ചെല്ലുന്നത് അപകടരമായ സ്ഥിതിയാണ്. നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്നും നയങ്ങള്‍ തിരുത്താതെ രക്ഷയില്ലെന്നും ഇ ശ്രീധരന് തുറന്നുപറഞ്ഞു. കേരളത്തിലെ ബിജെപിയിൽ നിരവധി തിരുത്തലുകൾ വേണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ശ്രീധരൻ. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനോടാണ് പരാജയപ്പെട്ടത്.
കെ റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും പദ്ധതി പറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കാനാകില്ലെന്നും ഇ ശ്രീധരന് പറഞ്ഞു. ‘പദ്ധതി പൂര്‍ത്തിയാകാന്‍ പത്ത് കൊല്ലമെങ്കിലും എടുക്കും. സ്ഥലമേറ്റെടുക്കല്‍ പോലും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകില്ല. എല്ലാ പഠനങ്ങളും നടത്തിവേണം പദ്ധതി നടത്താന്‍. മിനിമം രണ്ട് വര്‍ഷമെങ്കിലും വേണം പദ്ധതി തയാറാക്കാന്‍ തന്നെ. പക്ഷേ ഇവര്‍ 55 ദിവസം കൊണ്ടാണ് തയാറാക്കിയത്’. ഇ ശ്രീധരന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക