സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
സ്വകാര്യ മെഡിക്കല്‍ കോളജിലെ പ്രവേശനം സര്‍ക്കാര്‍ തടഞ്ഞപ്പോള്‍, അനുകൂലവിധി പുറപ്പെടുവിക്കാന്‍ ജഡ്ജി കൈക്കൂലി വാങ്ങി എന്നാണ് കേസ്.
പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ രണ്ട് വര്‍ഷത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് 2017 മെയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ആവശ്യമായ സൗകര്യങ്ങളില്ലെന്ന കാരണത്താലാണ് സര്‍ക്കാര്‍ പ്രവേശനം തടഞ്ഞത്.
46 മെഡിക്കല്‍ കോളജുകളിലെ പ്രവേശനം അതേ വര്‍ഷം തടഞ്ഞിരുന്നു. തുടര്‍ന്ന് 2017 ഏപ്രില്‍ 24ന് പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും, മാനേജ്മെന്റിന് അനുകൂലമായി ജസ്റ്റിസ് ശുക്ല വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ വിധി മറികടന്നാണ് ജസ്റ്റിസ് ശുക്ല വിധിപറഞ്ഞത്.
ഇക്കാര്യം അന്വേഷിക്കാന്‍ സുപ്രിംകോടതി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, സിഖിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് കെ അഗ്നിഹോത്രി, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി കെ ജെയ്സ്വാള്‍ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. തുടർന്ന് കമ്മിറ്റി ജസ്റ്റിസ് നാരായണ്‍ ശുക്ല കുറ്റക്കാരനാണെന്ന് കണ്ടെത്തി നടപടിക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക