കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം വൈറസ് വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.
ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നെതര്‍ലാന്‍ഡ്സില്‍ ശനിയാഴ്ച മുതല്‍ ലോക്ഡൗൺ ഏര്‍പ്പെടുത്തി. ഞായറാഴ്ച മുതൽ ജനുവരി 14 വരെ അവശ്യ സ്റ്റോറുകളൊഴികെ റെസ്റ്റോറന്റുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ജിമ്മുകൾ, മ്യൂസിയങ്ങൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവ അടച്ചിടാൻ ഉത്തരവിട്ടുകൊണ്ട് പ്രധാനമന്ത്രി മാർക്ക് റുട്ടെ ലോക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ, ക്രിസ്തുമസ് ദിനത്തിൽ മാത്രം നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്. അതേസമയം, അമേരിക്കയില്‍ വാഷിംഗ്ടൺ ഡിസി മേയർ മ്യൂറിയൽ പൊതുഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്സിനെടുക്കണമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ആഴ്ച യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 73 ശതമാനവും ഒമിക്രോണായിരുന്നു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവിൽ ഒമിക്രോണ്‍ കേസുകളില്‍ ഒരാഴ്ചക്കുള്ളില്‍ ആറിരട്ടി വര്‍ധനവാണ് ഉള്ളത്.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും കാനഡയും അടക്കമുള്ള 8 രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിക്കാൻ ഇസ്രായേലും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക