നിലമ്പൂർ : മരുത കൂട്ടിലപ്പാറയിൽ വനത്തോടുചേർന്ന ആദിവാസി കോളനിയിൽ ഒളിച്ചുകഴിയുന്ന യുവാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചപ്പോൾ പ്രതീക്ഷിച്ചത് മാവോവാദിയായിരിക്കുമെന്ന്.
സന്നാഹങ്ങളുമായി രാത്രി പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോൾ മോഷ്ടാവെന്ന് തെളിഞ്ഞു. മരുത കെട്ടുങ്ങൽ സ്വദേശി കോലോത്തുപറമ്പിൽ നിഷാബിനെ (30) ആണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി.അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
യുവാവ് ഒളിച്ചുതമാസിക്കുന്നുവെന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രാഹാമിന് വിവരം ലഭിക്കുകയായിരുന്നു. എറണാകുളത്തിനും ഗോവയ്ക്കുമിടയിൽ ട്രെയിൻ യാത്രക്കാരിൽനിന്നു പണവും ഫോണും കൊള്ളയടിച്ച കേസിൽ കൂട്ടുപ്രതി പിടിയിലായതോടെയാണ് നസീബ് ഒളിവിൽ പോയത്.
മരുതയിലെ വീട്ടിൽ കോഴിക്കോട്ടുനിന്നു റെയിൽവേ പൊലീസ് പല പ്രാവശ്യം എത്തിയെങ്കിലും പിടികൂടാനായില്ല. പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി.
സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എം.അസൈനാർ, പൊലീസുകാരായ അഭിലാഷ് കൈപ്പിനി, അസിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ്, എസ്.പ്രശാന്ത്കുമാർ, റിയാസ് ചീനി, അബൂബക്കർ നാലകത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക