പാലക്കാട് : പെണ്‍കുട്ടിയെ പ്രണയിച്ചെന്ന കാരണം പറഞ്ഞ് പതിനെട്ടുകാരനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു.
പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്സലാണ് ഇരുമ്പ് കട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. നേരിട്ട് പറഞ്ഞ് പരിഹരിക്കുന്നതിന് പകരം മകനെ കൊല്ലാന്‍ കൊണ്ടുപോയതാണെന്ന് മാതാവ് ലൈല പറഞ്ഞു.
സാമ്പത്തികമായി ഉയർന്ന നിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈമാസം പതിനഞ്ചിന് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അഫ്സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.
അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിച്ചു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുമ്പ് കട്ട കൊണ്ട് നെഞ്ചിലും മുഖത്തും കാലിലും പരുക്കേല്‍പ്പിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഫ്സലിന്റെ ശാരീരികാവസ്ഥ ഗുരതമായതിനെത്തുടര്ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ശരിയായ രീതിയില്‍ പൊലീസ് അന്വേഷണമുണ്ടായില്ലെന്നും ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
മണ്ണാര്‍ക്കാട് സ്വകാര്യ കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അഫ്സല്. കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ അഫ്സലിന്റെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണ് പ്രധാന തെളിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക