അമൃത്സർ: ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം. പ്രധാനസ്ഥലങ്ങളിൽ എല്ലാം പൊലീസ് പരിശോധന തുടരുകയാണ്. ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ എൻഎസ് ജി സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. സ്ഫോടകവസ്തുക്കൾ സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടേക്കും. സംഭവത്തിൽ യുഎപിഎ വകുപ്പ് ചുമത്തി പഞ്ചാബ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭീകരാക്രണമാണ് നടന്നതെന്നാണ് പൊലീസ് നിഗമനം.
സംഭവത്തിന് പിന്നിൽ ഖലിസ്ഥാൻ സംഘടനയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ചാവേർ ആക്രമണമാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അന്വേഷണ ഏജൻസികൾ സ്ഥീരീകരിച്ചിട്ടില്ല.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടില്ല. ഇയാളാണ് സ്ഫോടനം നടത്താൻ എത്തിയതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
അഞ്ച് പേർക്കാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക