പോത്തൻകോട് അച്ഛനെയും മകളെയും റോഡിലാക്രമിച്ച കേസിൽ പൊലീസിനുണ്ടായത് ഗുരുതരവീഴ്ച. ആക്രമണണത്തിന് ശേഷവും പോത്തൻകോട് ടൗണിൽ കറങ്ങിനടന്ന പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് താല്പര്യം കാണിച്ചില്ലെന്ന സംശയം ബലപ്പെടുന്നു.
വെഞ്ഞാറമൂട് സ്വദേശികളായ അച്ഛനെയും മകളെയും ആക്രമിച്ച ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് സമീപത്തെ ബാറിലും ഗുണ്ടകൾ ആക്രമണം നടത്തിയത് പൊലീസിന്റെ വീഴ്ചയുടെ തെളിവാവുകയാണ്.
മണിക്കൂർ 34 കഴിഞ്ഞിട്ടും ഇനിയും പ്രതികൾ പിടിയിലായിട്ടുമില്ല. സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ കഴിയുമോ എന്ന് ചോദ്യത്തിന് ഉത്തരം നൽകേണ്ട പൊലീസിന് പോത്തൻകോടുണ്ടായത് ഗുരുതര വീഴ്ച.
ബുധനാഴ്ച രാത്രി എട്ടരക്ക് നടുറോഡിൽ മകളെയും പിതാവിനെയും മർദിച്ച ഗുണ്ടകളെ പിടികൂടാൻ അവസരമുണ്ടായിട്ടും പൊലീസ് ഉണർന്നു പ്രവർത്തിച്ചില്ലെന്ന് തുടർസംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഗുണ്ടകൾ സ്ഥിരം എത്താറുള്ള പോത്തൻകോടുള്ള ബാറിൽ പൊലീസ് പോവുകയോ പ്രതികളെ തിരയുകയോ ചെയ്തില്ല.
പിന്നീട് രണ്ടു മണിക്കൂർ കഴിഞ്ഞ് ഗുണ്ടകൾ ബാറിൽ തല്ലുണ്ടാക്കിയെന്ന വിവരം പൊലീസ് അറിയുന്നത് ഇന്നലെ രാവിലെ മാത്രം. ബാറുകാർ പരാതി നൽകിയില്ലെന്ന കാരണത്താൽ അതേപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചിട്ടുമില്ല.
ഗുണ്ടകളെ കണ്ടെത്താൻ രാത്രികാല പട്രോളിങ് നടത്താൻ ഡിജിപി നിർദേശം കൊടുത്ത് രണ്ടാം രാത്രി നടന്ന അക്രമം പൊലീസിന്റെ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നു.
ഇതുവരെ പ്രതികളെപ്പറ്റി ഒരു തുമ്പും പൊലീസിനില്ല. ഗുണ്ടകളെ കണ്ടെത്താൻ പൊലീസ് വൈകിയാൽ ഇനിയും സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടാം എന്ന ഭയത്തിലാണ് ആക്രമണത്തിരയായ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക