തിരുവനന്തപുരം: നടന് ജി.കെ.പിള്ള അന്തരിച്ചു. 325ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. നായരു പിടിച്ച പുലിവാല്, ജ്ഞാനസുന്ദരി, സ്ഥാനാര്‍ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ് , കാര്യസ്ഥന് തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.
തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത് ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചിരുന്നു.
97 കഴിഞ്ഞ ജി കെ പിള്ളയുടെ അഭിനയജീവിതം 67 വർഷം നീണ്ടുനിന്നു. കളിക്കൂട്ടുകാരനായ പ്രേംനസീർ നായകനായ സിനിമകളിലാണ് ജി.കെ പിളള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും. സിനിമയിൽ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം.
14ാം വയസ്സിൽ സ്വാതന്ത്ര്യസമരക്കാർക്കൊപ്പം കൂടിയ വിദ്യാർത്ഥി. കർക്കശക്കാരനായ അച്ഛന്റെ എതിർപ്പിനെ തുടർന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ് പട്ടാളത്തിൽ.
സ്വാതന്ത്ര്യാനന്തരം വർഗീയകലാപങ്ങളിൽ മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും നിയോഗിക്കപ്പെട്ടവരിൽ ജി കെയും ഉണ്ടായിരുന്നു. ‘പത്മശ്രീ’ തുടങ്ങിയ പുരസ്കാരങ്ങൾ പടിവാതിൽവരെ എത്തി പിൻവലിഞ്ഞ ചരിത്രമുളള കലാകാരനാണ്.
പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും കോടാമ്പക്കത്തുമായുളള ഏറെ അലച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ1954 ൽ ‘സ്നേഹസീമ’ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നി ചിത്രങ്ങളിൽ വേഷമിട്ടു.
കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്സ്പ്രസ് എന്നിവയിൽ പ്രധാന വില്ലൻ ജി.കെ. പിള്ളയായിരുന്നു. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. തുടർന്ന് പ്രേംനസീർ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. വടക്കൻപാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. 350 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.
എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി കെ പിള്ള അഭിനയിച്ചിട്ടുള്ളൂ,. 1972ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയം വരം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവർത്തിച്ചു.
2005മുതലാണ് ജി കെ പിള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയൽ. തുടർന്ന് വിവിധ ചാനലുകളിലായി പല സീരിയലുകളിൽ ജി കെ പിള്ള അഭിനയിച്ചു.
2011-14 കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക