കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു പുതിയ പോർമുഖം തുറന്നിരിക്കുകയാണു പ്രോസിക്യൂഷൻ. ക്രിമിനൽ നടപടി ചട്ടപ്രകാരം വിചാരണയ്ക്കിടയിൽ പുതിയ തെളിവുകൾ പുറത്തുവന്നാൽ വിചാരണ നിർത്തിവച്ചു തുടരന്വേഷണം ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശം അന്വേഷണ ഉദ്യോഗസ്ഥനുണ്ട്. സാധാരണ വിചാരണക്കോടതികൾ ഈ ആവശ്യം തള്ളാറില്ല.
എന്നാൽ നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ വിചാരണക്കോടതിയും പ്രോസിക്യൂഷനും അഭിപ്രായ ഭിന്നതയിലാണ്. ഈ സാഹചര്യത്തിലാണു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ഹർജി വിചാരണക്കോടതി പരിഗണിക്കുന്നത്. ജനുവരി 4നു ഹർജി പരിഗണിക്കുമ്പോൾ കോടതി എന്തു നിലപാടു സ്വീകരിക്കുമെന്നു അറിയാൻ കാത്തിരിക്കുകയാണു നിയമലോകം.
ഹൈക്കോടതി നിർദേശപ്രകാരം 2022 ഫെബ്രുവരി 16നു മുൻപു കേസിന്റെ വിചാരണ പൂർത്തിയാക്കേണ്ടതിനാൽ സാക്ഷി വിസ്താരം എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് ഈ കേസിലെ രണ്ടാമത്തെ സ്പെഷൽ പ്രോസിക്യൂട്ടറും കോടതിയുടെ നിലപാടുകളിലുള്ള അതൃപ്തി പ്രകടിപ്പിച്ചു രാജിവച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പകരം സംവിധാനം ഒരുക്കാൻ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോടു നിർദേശിച്ചിട്ടുണ്ട്. ഇതേസമയം തന്നെ വിചാരണ നിർത്തിവച്ചു തുടരന്വേഷണം നടത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷയും ഇതേ കോടതിയുടെ പരിഗണനയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക