തിരുവനന്തപുരം: കേരളത്തിലെ പൊലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് വിഡി സതീശൻ.
രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം പൊലീസിന്റെ നിയന്ത്രണം പൂർണ്ണമായും സർക്കാരിന്റെ കയ്യിൽ നിന്ന് നഷ്ടമായിരിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. ഇപ്പോൾ പാർട്ടി നേതൃത്വമാണ് എല്ലാ തലത്തിലും പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്.
പൊലീസ് ഒരു സേനയെന്ന രീതിയിൽ മുകൾ തട്ടിലുള്ള ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥൻ വരെയുള്ള സംവിധാനത്തിന്റെ താളക്രമം മുഴുവൻ തെറ്റി. പഴയകാലത്തെ സെൽഭരണം പുതിയ രീതിയിൽ അവതരിപ്പിക്കപ്പെടുകയാണ്.
ഒരാൾ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ ബഹളമുണ്ടാക്കുകയോ ചെയ്താൽ അയാളെ പൊലീസ് പിടികൂടി നിയമനടപടികൾ സ്വീകരിക്കാം. എന്നാൽ അതല്ല ഇവിടെ നടന്നത്. ക്രൂരതയുടെ പര്യായമായി പൊലീസ് മാറിയിരിക്കുകയാണ്. മനുഷ്യനാണ് താഴെ കിടക്കുന്നത്. എന്ത് അധികാരമാണ് ബൂട്ടിട്ട് ചവിട്ടാൻ പൊലീസിനുള്ളത്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകാൻ നിയമമുണ്ട്. നിലത്തിട്ട് ഒരാളെ ചവിട്ടിക്കൂട്ടാനും, കരണത്തടിക്കാനും ആരാണ് ഇവർക്ക് അധികാരം നൽകിയത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ് പൊലീസ്, നെഞ്ചത്ത് കുതിര കയറാനല്ല.
ഗുണ്ടകളോടൊന്നും ഇങ്ങനെ കാണിക്കുന്നില്ലല്ലോ? ഗുണ്ടകളോട് കാണിക്കാത്ത ക്രൂരതയാണ് സാധാരണക്കാരോട് കാണിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക