വധശിക്ഷ ജീവപര്യന്തത്തിലേക്കു വഴിമാറുമോ? അതോ സ്ത്രീയും അമ്മയുമെന്ന പരിഗണനയിൽ ജയിൽമോചനം ലഭിക്കുമോ? വിധി കാക്കുകയാണു നിമിഷപ്രിയയും കുടുംബവും. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു യെമൻ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നഴ്സ് നിമിഷപ്രിയ ശിക്ഷയിൽ ഇളവു ലഭിക്കാനായി സമർപ്പിച്ച അപേക്ഷയിൽ വാദം കേൾക്കൽ പൂർത്തിയാക്കിയ അപ്പീൽ കോടതി ഇന്നു തീർപ്പു പറയും.
അവസാനമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഇന്നു ബോധിപ്പിക്കണമെന്നു നിമിഷപ്രിയയുടെ അഭിഭാഷകനോടു കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അതു കേട്ടുകഴിഞ്ഞാലുടൻ തീർപ്പു പ്രഖ്യാപിക്കലാണു യെമനിലെ രീതി. സ്ത്രീയെന്ന പരിഗണനയ്ക്കു പുറമെ, 6 വയസ്സുള്ള മകനും വൃദ്ധയായ മാതാവും ഉണ്ടെന്നതുകൂടി പരിഗണിക്കണമെന്നു നിമിഷയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
വധശിക്ഷ ശരിവച്ചാൽ യെമൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാം. എന്നാൽ, അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു ചെയ്യുക.കോടതിയുടെ തീർപ്പ് റദ്ദാക്കുന്ന നടപടി അപൂർവമായി മാത്രമാണു സംഭവിക്കാറ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക