അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ ആന്ധ്ര സ്വദേശി സുരേഷ് (56) ഊന്നുവടിയുടെ സഹായത്തോടെ ഒറ്റക്കാലിൽ താണ്ടിയത് 750 കിലോമീറ്റർ. ആന്ധ്രയിലെ നെല്ലൂർ സ്വദേശിയാണ് സുരേഷ്. അഖിലഭാരത അയ്യപ്പദീക്ഷ പ്രചാര സമിതി അംഗമാണ്. കോവിഡ് മഹാമാരിയിൽനിന്നു ലോക ജനതയ്ക്ക് ആശ്വാസമേകാൻ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം തേടി ശബരിമലയിലേക്ക് സുരേഷിന്റെ യാത്ര തുടങ്ങിയത് സെപ്റ്റംബർ 20ന്. മൂന്നു മാസം മുൻപേ ഇതിനുള്ള തയാറെടുപ്പുകൾ തുടങ്ങി.
41 ദിവസം വ്രതം നോക്കി ശബരിമല യാത്രയ്ക്കായി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി. ഗുരുസ്വാമി രാജു ദേശപാണ്ഡ്യനിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ചു യാത്രയാക്കി. നെല്ലൂരിലെ ജ്വല്ലറി തൊഴിലാളിയായ സുരേഷിന്റെ വലതുകാൽ ബൈക്ക് അപകടത്തിലാണ് നഷ്ടപ്പെട്ടത്. പാദത്തിനും ദേഹത്തിനും ബലം നൽകിയാൽ കാൽനടയായി അയ്യപ്പ സന്നിധിയിലെത്തി ദർശനം നടത്താമെന്നത് നേർച്ചയായിരുന്നു.
അപകടത്തിൽ കാൽ നഷ്ടപ്പെട്ടെങ്കിലും ഊന്നുവടിയുടെ സഹായത്തോടെ നടക്കാൻ കഴിഞ്ഞപ്പോൾ വഴിപാട് സമർപ്പണത്തിനായി രണ്ട് വർഷം മുൻപ് നടന്നെത്തി ദർശനം നടത്തി. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷമെത്താൻ കഴിഞ്ഞില്ല. അതിനാൽ ഇത്തവണ തയാറെടുപ്പുകൾ നേരത്തെ നടത്തി. ഒരു ദിവസം പരമാവധി എട്ട് കിലോമീറ്റർ നടന്നു. രാത്രി ക്ഷേത്രങ്ങളിൽ തങ്ങും.
105 ദിവസം നീണ്ട യാത്രയ്ക്കൊടുവിൽ ഇന്നലെ സന്നിധാനത്ത് എത്തി ദർശനം നടത്തി. സന്നിധാനത്ത് പൊലീസ് പ്രത്യേക പരിഗണന നൽകി. പതിനെട്ടാംപടി കയറുന്നതിനും ദർശനത്തിനും സഹായിച്ചു. സുഖ ദർശനം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു മലയിറക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക