‘എന്റെ ഭർത്താവ് മരിച്ചിട്ടില്ലല്ലോ….ഏഴുപേരിലൂടെ ജീവിക്കുകയല്ലേ….’ തീവ്രവേദനയിലും വിനോദിന്റെ ഭാര്യ സുജാത കണ്ണീരടക്കി പറഞ്ഞു. ‘ ഈ കുടുംബത്തിന്റെ നെടുംതൂണാണു നഷ്ടമായത്.
എങ്കിലും ഏഴുപേർക്കു ജീവിതം കിട്ടുമെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ അവയവദാനത്തിനു സമ്മതിച്ചു. അദ്ദേഹം മരിച്ചിട്ടില്ലെന്നു സമാധാനിക്കാമല്ലോ…’
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു ശേഷം കൈകൾ ദാനം ചെയ്യാനായി മാറ്റുന്നതിനു സാക്ഷിയായിരുന്നു സുജാതയും മകൾ നീതുവും.
ആ കൈകൾ സ്വീകരിക്കുന്നയാളെ ഒന്നു കാണണമെന്നു മാത്രമാണു കണ്ണീരിനിടയിലും അവർ ഡോക്ടറോടു പറഞ്ഞത്. ‘ അച്ഛന്റെ കൈകൾ എനിക്കൊന്നു കൂടി ചേർത്തു പിടിക്കണം’ – ശബ്ദമിടറി നീതു പറയുന്നു.
ഡിസംബർ 30ന് അപകടത്തിനു തൊട്ടുമുൻപും വിനോദ് സുജാതയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു കടമ്പനാട്ടായിരുന്നു അവർ.
വീട്ടിലേക്കു പോകുകയാണ് എന്നു പറഞ്ഞു ഫോൺ വച്ച അദ്ദേഹത്തെ പിന്നീടു സുജാത കാണുന്നത് ആശുപത്രിയിലാണ്.
തലയ്ക്കേറ്റ ഗുരുതര പരുക്കിനെത്തുടർന്നു പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു അവിടെ ചികിത്സയിലിരിക്കെയാണു മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
പിന്നീടാണ് അവയവദാന നടപടികളിലേക്കു കടന്നത്. സുജാതയ്ക്കും മക്കൾക്കും അത്രമേൽ പ്രിയപ്പെട്ട ആ ജീവിതം അങ്ങനെ ഏഴിടങ്ങളിൽ ഏഴു പേർക്കും അവരുടെ ഉറ്റവർക്കും കൂടി ജീവനായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക