ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ബുള്ളി ബായ് ആപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ച നീരജ് ബിഷ്ണോയ് പോൺ സൈറ്റുകളുടെ അടിമയെന്ന് ഡൽഹി പൊലീസ്. രാജസ്ഥാൻ സ്വദേശിയായ ബിഷ്ണോയിയെ വ്യാഴാഴ്ച അസമിലെ ജോർഹട്ടിലുള്ള വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 21 കാരനായ ബിഷ്ണോയിയുടെ ലാപ്പ്ടോപ്പിൽ നിന്ന് 153 ഓളം അശ്ലീല സിനിമകൾ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കൂടാതെ പ്രായമായ മുസ്ലിം സ്ത്രീകളോട് അസാധാരണമായ താൽപര്യവും ഇയാൾക്കുണ്ടായിരുന്നു.
15ാം വയസിലാണ് ബിഷ്ണോയി ഇന്റർനെറ്റ് ലോകത്തിലേക്ക് കടന്നുവരുന്നത്. 16ാം വയസിൽ സ്വന്തമായി ഒരു വെബ്സൈറ്റ് ഹാക്ക് ചെയ്യുകയും ചെയ്തു. തന്റെ സഹോദരിക്ക് പ്രവേശനം നിഷേധിച്ച സ്കൂളിന്റെ സൈറ്റാണ് അന്ന് ഹാക്ക് ചെയ്തത്.
മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച് വിവാദത്തിലായ സുള്ളി ഡീൽസ് ആപ്പിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. സുള്ളി ഡീൽസ് വിവാദമാകുകയും അത് അപ്രത്യക്ഷമാകുകയും ചെയ്തതിന് പിന്നാലെയാണ് ബുള്ളി ബായ് ആപ്പ് പ്രത്യക്ഷപ്പെടുന്നത്.
ഭോപ്പാലിലെ വിഐടിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബി ടെക് വിദ്യാർത്ഥിയായ ബിഷ്ണോയി ഇപ്പോൾ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ കോളജിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. ബുള്ളി ബായ് ആപ്പിന്റെ കോഡ് സ്ക്രിപ്റ്റ് ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാൾ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്ന് ചോദ്യം ചെയ്യലിൽ ബിഷ്ണോയ് സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക