മലപ്പുറം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന എടപ്പാൾ മേൽപ്പാല ഉദ്ഘാടനച്ചടങ്ങിനെതിരെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ച ആഭ്യന്തര വകുപ്പിനോട് മി(നി)സ്റ്റർ മരുമകന് എതിരെ കേസ് എടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ശുപാർശ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ബിന്ദു കൃഷ്ണയുടെ പ്രതികരണം.
സംസ്ഥാനത്ത് ഒമിക്രോൺ ബാധ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനിടെ മലപ്പുറം-എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ ഒത്തുകൂടിയതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇന്നലെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന് ആയിരക്കണക്കിന് ആൾക്കാരാണ് ഒത്തുകൂടിയത്.
കിഫ്ബിയിൽ നിന്ന് 13.68 കോടി രൂപ ചെലവിട്ടാണ് പാലം പൂർത്തിയാക്കിയത്. പാർക്കിങ് സൗകര്യവും വശങ്ങളിൽ മൂന്നര മീറ്റർ സർവീസ് റോഡും ഓരോ മീറ്റർ വീതം ഫുട്പാത്തും ഉൾപ്പടെയാണ് പദ്ധതി. ചടങ്ങിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, മുൻ മന്ത്രി കെ.ടി ജലീൽ, ഇ.ടി മുഹമ്മദ് ബഷീർ എംപി തുടങ്ങിയവർ പങ്കെടുത്തിരുന്നു.
സംഭവത്തിൽ ചടങ്ങിൽ പങ്കെടുത്ത മന്ത്രി മുഹമ്മദ് റിയാസടക്കം ആരും പ്രതികരണത്തിന് തയാറായിട്ടില്ല. മാത്രമല്ല ഉദ്ഘാടനത്തിന്റെ തത്സമയ ദൃശ്യങ്ങൾ നൽകിയെങ്കിലും ആൾക്കൂട്ടത്തിന്റെ ചിത്രങ്ങളൊന്നും റിയാസ് പങ്കുവെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കുറ്റിപ്പുറം റോഡിൽ റൈഹാൻ കോർണറിൽ നിന്നാരംഭിച്ച് തൃശൂർ റോഡിൽ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേൽപ്പാലം നിർമിച്ചിരിക്കുന്നത്. നാല് റോഡുകൾ സംഗമിക്കുന്ന എടപ്പാൾ ജങ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനുള്ള ശാശ്വത പരിഹാരമാണ് പാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക