ദിലീപിനെതിരായ കേസുകളിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത്. കോടതി അനുമതിയോടെയാണ് ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടിയില്ലെന്നും അന്വേഷണം നടക്കുകയുമാണെന്നും എഡിജിപി പറഞ്ഞു.
അതേസമയം, നടന് ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്ന് പൊലീസ് റെയ്ഡ് നടത്തി. രാവിലെ തുടങ്ങിയ പരിശോധന ഏഴുമണിക്കൂര്‍ നീണ്ടു. ദിലീപിന്റെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന വെളിപ്പെടുത്തലിന്റെയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിന്റെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ആലുവയിലെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരുന്നതോടെ ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടി അകത്ത് കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ദിലീപിന്റെ സഹോദരി എത്തി ഗേറ്റ് തുറന്ന് നല്കി. ഉദ്യോഗസ്ഥരെത്തിയ ശേഷം ദിലീപും വീട്ടിലെത്തി. ദിലീപിന്റെ സിനിമ നിര്‍മാണക്കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന നടത്തി. ദിലീപിന്റെ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക