ഗവർണറോട് ചാൻസലർ സ്ഥാനത്ത് തുടരുവാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാല വിവാദത്തിൽ സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ ഏറ്റുമുട്ടലില്‍ പ്രശ്നപരിഹാരത്തിന് നേരിട്ടിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് ഗവർണറുമായി ഫോണിൽ നേരിട്ട് സംസാരിച്ചു.
തുടർന്ന് ഗവർണറോട് തന്നെ ചാൻസലർ സ്ഥാനത്ത് തുടരണമെന്ന് നേരിട്ട് അഭ്യർത്ഥിച്ചു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുവാൻ ഒരു ആലോചനയുമില്ലെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല, നേരിട്ട് കൂടിക്കാഴ്ചയ്ക്ക് സാധിക്കാത്തതിന്റെ കാരണങ്ങളും ഗവർണറെ ബോധിപ്പിച്ചതായാണ് വിവരം.
ചികിത്സയുടെ ആവശ്യത്തിനായി ഇന്ന് അമേരിക്കയിലേയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. വിദേശയാത്രയുടെയും ചികിത്സയുടെയും കാര്യങ്ങളും മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇതുവരെ നേരിട്ട് ചാൻസലർ വിഷയത്തിൽ ഇടപെടാതിരിക്കുന്നു എന്നത് ചർച്ചയായിരുന്നു. സർവകലാശാല വിഷയത്തിൽ ഗവർണർ നിരന്തരം പ്രശ്നമാണ് ഉയർത്തിയിട്ടും ഇടപെടൽ നടന്നിരുന്നില്ല. ഇതിനിടയിൽ മൂന്ന് കത്തുകളും മുഖ്യമന്ത്രി ഗവർണർക്ക് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക