കോട്ടയം: പോലീസിനും സര്‍ക്കാരിനുമെതിരേ പൊട്ടിത്തെറിച്ച് കോട്ടയത്ത് കൊല്ലപ്പെട്ട ഷാന്‍ബാബു (19) വിന്റെ അമ്മ.
മകനെ ജോമോന് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞദിവസം രാത്രി തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നതായും എന്നാല്‍ മകന്റെ മൃതദേഹമാണ് ജോമോന് പോലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്നും ഷാനിന്റെ അമ്മ പ്രതികരിച്ചു.
എന്തിനാണ് ജോമോനെപ്പോലെയുള്ളവരെ ഇറക്കിവിടുന്നതെന്നും ഷാനിന്റെ അമ്മ കരഞ്ഞുകൊണ്ട് ചോദിച്ചു.
‘മൂന്ന് പിള്ളേരെകൂടി അവന് നടന്നുവരികയായിരുന്നു. രണ്ട് പിള്ളേരും ഓടിപ്പോയി, എന്റെ മോന്റെ കാലിന്റെ മുട്ട് മുറിഞ്ഞത് കൊണ്ട് അവന് ഓടാന്‍ പറ്റിയില്ല. അതാണ് അവന് എന്റെ കുഞ്ഞിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. എന്റെ കുഞ്ഞിന്റെ ജഡം കൊണ്ടുവന്ന് പോലീസ് സ്റ്റേഷനില്‍ കൊണ്ടുകൊടുത്തിരിക്കുകയാണ്.
പോലീസുകാര്‍ എന്ത് നോക്കിനില്ക്കുകയായിരുന്ന്, എന്റെ കുഞ്ഞിനെ ഇങ്ങനെ കൊണ്ടുചെല്ലാന്‍. ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെട്ടതാ രാത്രിയില്‍. എന്റെ മോനെ കണ്ടില്ല, ജോമോന് എന്നൊരുത്തന്‍ എന്തോ പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയെന്ന്. പോലീസുകാര്‍ നോക്കിക്കൊള്ളാം നോക്കിക്കൊള്ളാം എന്നുപറഞ്ഞു.
ഞാനവരോട് നൂറുവട്ടം ചോദിച്ചു, എന്റെ കുഞ്ഞിന് എന്തെങ്കിലും ആപത്തുണ്ടോയെന്ന്. ഇല്ല, ചേച്ചി ധൈര്യമായിരിക്ക്, നേരം വെളുക്കുമ്പോള്‍ മോനെ ഞങ്ങള്‍ പിടിച്ചു കൊണ്ടുതരുമെന്ന് അവര്‍ പറഞ്ഞു.
രാത്രി രണ്ടുമണിയായപ്പോള്‍ അവന് എന്റെ കുഞ്ഞിനെ കൊന്ന് പോലീസ് സ്റ്റേഷന്റെ വാതില്ക്കല് കൊണ്ടു കൊടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞിനെ എങ്ങനെ ദ്രോഹിക്കാന്‍ തോന്നും.
ഇവന് എത്രയോ പേരെ ഇങ്ങനെ വെറുതെ കൊല്ലുന്നു. എന്തിനാ ഇവനെയൊക്കെ ഇങ്ങനെ വെറുതെവിടുന്നേ. ഈ ഗവണ്മെന്റ് എന്തിനാണ് ഇവനെയൊക്കെ വെറുതെവിടുന്നത്.
ഒരമ്മയല്ലേ ഞാന്‍, എനിക്കൊരു മോനല്ലേ, എന്നോട് എന്തിനിത് ചെയ്തു. എന്തിനാണ് ഈ കാലന്മാരെയൊക്കെ ഗവണ്മെന്റ് ഇറക്കിവിടുന്നത്. എന്റെ പൊന്നുമോനെ എനിക്ക് തിരിച്ചുതരുമോ’- ഷാനിന്റെ അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക