മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം. കേരളം എൽഡിഎഫ് ഭരണത്തിൽ ഗുണ്ടകളുടെ പറുദീസയായി മാറിയെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തി.
കാപ്പ ചുമത്തപ്പെട്ട ഒരു ഗുണ്ടാ നേതാവിന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഒരാളെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനിലെത്തി വീരവാദം മുഴക്കാനുള്ള ധൈര്യമുണ്ടായത് കേരളം ഭരിക്കുന്നത് പിണറായി വിജയൻ ആയതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ഷാൻ ബാബുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും തീറ്റിപ്പോറ്റാനും ജയിലിലുള്ളവരെ പാർട്ടിക്ക് ആവശ്യമുള്ളപ്പോൾ ഇറക്കിവിട്ട് വീണ്ടും കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കാനുമാണ് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് പിടിവിടാത്തതെന്ന് കേരളത്തിന് ബോധ്യമായി.
മകനെ ഗുണ്ടാനേതാവ് തട്ടിക്കൊണ്ടുപോയി എന്ന് പേരു സഹിതം ഒരു അമ്മ പരാതി പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല. കാപ്പ ചുമത്തപ്പെട്ട ഒരാൾക്ക് യഥേഷ്ടം നാട്ടിലിറങ്ങി കുറ്റകൃത്യം ചെയ്യാൻ കഴിയുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും, ഗുണ്ടകളെ കയറൂരി വിടുന്ന സിപിഎമ്മും സർക്കാരുമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും അദ്ധേഹം പറഞ്ഞു.
ഗുണ്ടകളെ നിലയ്ക്കുനിർത്താൻ ആഭ്യന്തര വകുപ്പ് തയ്യാറായില്ലെങ്കിൽ ജനം സർക്കാരിനെ കൈകാര്യം ചെയ്യുമെന്നും സലാം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക