തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,99,041 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകും ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ.
സ്കൂളുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. 10, 11, 12 ക്ലാസുകളും ഇനി ഓൺലൈനായിരിക്കും. വരുന്ന രണ്ട് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. സമ്പൂർണ അടച്ചിടൽ എന്നോ ലോക്ക്ഡൗൺ എന്നോ വിശദീകരിക്കുന്നില്ല എങ്കിലും, പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ഉണ്ടാകും. അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടാകൂ.
മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനസർക്കാർ നിർദേശിക്കുന്നത്. തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല.
ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങൾ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിന് അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.
കോളേജുകൾ അടയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. അൽപസമയത്തിനകം പൊതുഭരണവകുപ്പ് പുറത്തിറക്കുന്ന വിശദമായ ഉത്തരവിൽ എങ്ങനെയാണ് നിയന്ത്രണങ്ങളെന്ന് കൃത്യമായ മാർഗരേഖയുണ്ടാകും.
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായതിനാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക