കാസര്‍കോട് : സിപിഎമ്മിന്റെ കാസര്‍കോട് ജില്ലാസമ്മേളനം നടക്കാനിരിക്കെ സംസ്ഥാനത്ത് 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേരള ഹൈക്കോടതി.
50 പേരില്‍ കൂടുതല്‍ പൊതു സമ്മേളനങ്ങളില്‍ കൂടുന്നില്ലെന്ന് കളക്ടര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കോവിഡ് നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച കാസര്‍കോട് ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
നിലവിലെ മാനദണ്ഡങ്ങള്‍ യുക്തിസഹം ആണോയെന്നും നിലവിലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നിരക്ക് 36 ശതമാനമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് ഇത്ര പ്രത്യേകതയെന്നും കോടതി ചോദിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച കാസര്‍കോട് ജില്ലാ കളക്ടറുടെ ഉത്തരവ് വ്യക്തമായില്ലെന്നും കോടതി പറഞ്ഞു. ഇന്നലെ കോവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതു യോഗം വിലക്കിയത്. എന്നാല്‍ രണ്ട് മണിക്കൂറിനകം തീരുമാനം പിന്‍വലിക്കുകയായിരുന്നു.
സിപിഎം ജില്ലാ സമ്മേളനം ഇന്ന് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം കാരണം കളക്ടര്‍ നിയന്ത്രണം റദ്ദാക്കിയെന്നായിരുന്നു പ്രധാന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക