കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ കുട്ടികളിൽ തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട രക്ഷിതാവിനൊപ്പം ഒരു കുട്ടിയെ വിട്ടു.
കുട്ടിയുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കുട്ടിയെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു.
ഇത് പരിഗണിച്ച് സിഡബ്ല്യുസി ആണ് തീരുമാനം എടുത്തത്. ബാക്കി അഞ്ചു കുട്ടികളുടെ പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കാൻ ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം ചേരും.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികളെ കാണാതായത്. പൊലീസ് അന്വേഷണത്തിൽ കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തി.
ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി.
കോടതിയിൽ രഹസ്യമൊഴി നൽകിയ പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക