മകനെ ജീവനോടെ ലഭിക്കുമെന്ന് പൂര്‍ണവിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും ബാബുവിന്റെ ഉമ്മ റഷീദ. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തിയപ്പോള്‍ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു.
അവര്‍ മലകയറിയാല്‍ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവര്‍ നന്നായി പ്രവര്‍ത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. മകന്റെ ജീവന് രക്ഷിച്ചതില്‍ എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ പറഞ്ഞു.
മകനെ ജീവനോടെ തിരിച്ചു കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. ജീവനോടെ തിരിച്ചുകിട്ടിയതിന് ദൈവത്തോട് നന്ദി പറയുന്നു. നാട്, സൈന്യം, പോലീസ്, പത്രപ്രവര്‍ത്തകര്‍… ആരോട് നന്ദി പറയണം എന്നറിയില്ല. കളക്ടര്‍ വന്നു, മലയുടെ മുകളില്‍വരെ മാഡം എത്തി.
ഷാഫി പറമ്പില്‍ എംഎല്‍എ വന്നു. ഇവിടെ നിന്ന് മാത്രമല്ല, പല സ്ഥലങ്ങളില്‍നിന്നും ആളുകള്‍ എത്തി. എല്ലാവരോടും നന്ദി പറയുന്നു. ഇവിടെ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി പറയുന്നു.
ബാബു വെള്ളം കുടിച്ചു എന്നാണ് അറിഞ്ഞത്. പക്ഷേ അവന് ക്ഷീണമുണ്ടാകും. രണ്ട് ദിവസമായി അവന് ഭക്ഷണം കഴിച്ചിരുന്നില്ല. ഇന്നേക്ക് മൂന്നാം ദിവസമാണ്. മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയുമെന്നും റഷീദ പറഞ്ഞു.
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനിമേല്‍ ഒരു തെറ്റും മക്കള്‍ ചെയ്യരുത്. നാളെ മറ്റാർക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. മകന് തെറ്റ് ചെയ്തു. അതില്‍ കുറ്റബോധമുണ്ടെന്നും തന്റെ അറിവില്‍ അവന് മല കയറിയത് ആദ്യമായാണെന്നും റഷീദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക