കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ കാണാതായി. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരൻ ജസ്റ്റിന് കുരുവിളയെയാണ് കാണാതായത്. തിരച്ചിൽ നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചു.
സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞൂഞ്ഞമ്മ കാണാതായ മകൻ ജസ്റ്റിനുമായി ഫോണിൽ സംസാരിച്ചത്.
ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വീഡിയോ കോളിൽ ജസ്റ്റിൻ പറഞ്ഞു.
ഞായറാഴ്ച മുതൽ ജസ്റ്റിനെ കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. യാത്രയിലായതിനാൽ നെറ്റ്വർക്ക് തകരാറാകുമെന്നാണ് കരുതിയത്.
എന്നാൽ ചൊവ്വാഴ്ച രാവിലെ കപ്പൽ കമ്പനിയുടെ അധികൃതർ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാത്തത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
ആറ് വർഷമായി കപ്പലിൽ ജോലിചെയ്യുന്ന ജസ്റ്റിൻ കഴിഞ്ഞ നവംബറിൽ നാട്ടിലെത്തിയിരുന്നു. ജസ്റ്റിന്റെ സഹോദരനും കപ്പല്‍ ജീവനക്കാരനാണ്.
ജസ്റ്റിനെ കണ്ടെത്തണമെന്നാവശ്യവുമായി കുടുംബം വി. മുരളീധരൻ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർക്ക് പരാതി നൽകി. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പട്ട് എംഎൽഎമാരും എംപിമാരും വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക