ചെറാട് : വർഷങ്ങളായി സാഹസിക മലകയറ്റത്തിന് പലരും തിരഞ്ഞെടുക്കുന്ന ചെറാട് കുമ്പാച്ചിമലയിൽ അപകടം ഇതാദ്യമല്ല. മുൻപ് ട്രെക്കിങ്ങിനു പോയ രണ്ടു വിദ്യാർഥികൾ ഇവിടെ മലയിൽ നിന്ന് വീണു മരിച്ചിട്ടുണ്ട്.
പത്തുവർഷം മുൻപ് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിൽ നിന്നു ട്രെക്കിങ്ങിനുപോയ രണ്ടു വിദ്യാർഥികളിൽ ഒരാൾ മലയിൽ നിന്നു വഴുതിവീണു മരിച്ചതായി കോളജ് മുൻ അധ്യാപകനും എൻജിനീയറിങ് വിദഗ്ധനുമായ പ്രഫ. ശ്രീമഹാദേവൻപിളള ഓർമിക്കുന്നു.
ഇതിൽ രണ്ടാമത്തെ വിദ്യാർഥി വീഴ്ചയ്ക്കിടെ മരത്തിൽ തങ്ങിയാണ് രക്ഷപ്പെട്ടത്. പിന്നീട് എൻജിനീയറിങ് വിദ്യാർഥികൾ ട്രെക്കിങ്ങിനു പോകുമ്പോൾ കൃത്യമായ നിർദേശം നൽകുമായിരുന്നു.
കുറഞ്ഞത് ദിശ കൃത്യമായി അറിഞ്ഞു നീങ്ങാനുള്ള കോംപസെങ്കിലും കരുതണം. കുത്തനെയുളള ഭാഗത്ത് അടിതെറ്റിയാൽ അപകടം ഉറപ്പാണ്. മലയുടെ കിടപ്പറിഞ്ഞ് കരുതലോടെ മാത്രം കയറണമെന്നും കുഴപ്പം മലയ്ക്കല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മുൻ റജിസ്ട്രേഷൻ ഐജി കല്ലേകുളങ്ങരയിലെ പി.സി.ജോണിന്റെ മകൻ ബേബിജോൺ(22) ആണ് ട്രെക്കിങ്ങിനിടെ മലയിലെ കൊക്കയിൽ വീണുമരിച്ച മറ്റൊരു വിദ്യാർഥി.
2003 മേയ് 16 ന് സുഹൃത്തുക്കളുമായി ട്രെക്കിങ്ങിനു പോയതായിരുന്നു തിരുവനന്തപുരം ലോ കോളജ് വിദ്യാർഥിയായ ബേബിജോൺ.
അവശനായ കൂട്ടുകാരൻ കണ്ണനെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. എൻജിനീയറിങ് കോളജിലെ ഒരു ജീവനക്കാരനും മലയിൽ കുടുങ്ങി മരണാസന്നനായെങ്കിലും പിന്നീട് രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക