ഹരിത പെരുമാറ്റച്ചട്ടം കർശനമാക്കി വിവാഹവീടുകളിലെ പ്ലാസ്റ്റിക്കിനെയും പടിക്ക് പുറത്തുനിർത്തുകയാണ് കണ്ണൂർ ജില്ലയിലെ കതിരൂർ പഞ്ചായത്ത്. ഇതിനായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് പഞ്ചായത്ത് വിജ്ഞാപനമിറക്കി.
വിവാഹങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിച്ചേ ഇനി നടത്താനാവൂ. ഓരോ കല്യാണം കഴിയുമ്പോഴും പ്ലാസ്റ്റിക് മാലിന്യം വീട്ടുപരിസരത്ത് നിറയുന്നത് ഒഴിവാക്കും.
വിവാഹത്തിന് കുപ്പി ഗ്ലാസും സ്റ്റീൽഗ്ലാസും ഭക്ഷണത്തിന് ഇലയും ഉപയോഗിക്കും.
റെഡിമെയ്ഡ് പ്ലാസ്റ്റിക് സാമഗ്രികൾ ഒഴിവാക്കി സാധാരണ പൂക്കൾ ഉപയോഗിച്ച് മണ്ഡപം അലങ്കരിക്കും.
നെയ്യും എണ്ണയും കറിപ്പൊടികളും കൊണ്ടുവരുന്ന പാക്കറ്റും പാൽ, തൈര് പാക്കറ്റുകളും പ്ലാസ്റ്റിക് കുപ്പികളും ഹരിതകർമസേന ഏറ്റെടുക്കും. ഭക്ഷണമാലിന്യം കമ്പോസ്റ്റ് കുഴിയിൽ നിക്ഷേപിക്കും. വാർഡ് കമ്മിറ്റികൾ രൂപീകരിച്ചാണ് പെരുമാറ്റച്ചട്ടം നടപ്പാക്കുക.
പെരുമാറ്റച്ചട്ടമനുസരിച്ചുള്ള ആദ്യത്തെ മാതൃകാ വിവാഹം കുണ്ടുചിറയിൽ നടന്നു. കുണ്ടുചിറ ‘കെ കെ’ നിവാസിൽ സി സുരേന്ദ്രന്റെയും വി കെ ശൈലജയുടെയും മകൾ അനഘയും കൊളച്ചേരിപറമ്പ് പുതിയവീട്ടിൽ പി വി ശശിധരന്റെയും അംബികയുടെയും മകൻ- നിഖിലുമാണ് ഹരിത മംഗല്യത്തിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചത്. ദമ്പതികൾക്കും കുടുംബത്തിനും പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ ഉപഹാരം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക