ചെന്നൈ: ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്കുവേണ്ടി ഒട്ടേറെ നിയമങ്ങൾ വിവിധ സർക്കാരുകൾ ആവിഷ്കരിച്ചിട്ടുണ്ട്. ശക്തമായ നിയമങ്ങളും അവ നടപ്പാക്കാൻ ഉദ്യോഗസ്ഥരുമുണ്ട്. എന്നാൽ, യഥാർഥത്തിൽ പല സംവിധാനങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കാറില്ല. ആവശ്യം വരുമ്പോൾ പലർക്കും സഹായവും ലഭിക്കാറില്ല.
ഇക്കാരണങ്ങളാൽ, പ്രത്യേകിച്ചും അസമയങ്ങളിൽ പുറത്തിറങ്ങാൽ സ്ത്രീകൾക്കു മടിയാണ്. ദുരനുഭവങ്ങളാണ് പലപ്പോഴും അവരെ പിന്തിരിപ്പിക്കുന്നത്.
ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന വീഴ്ച സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. രാജ്യത്തെ മിക്കയിടങ്ങളിലും ഇതാണ് അവസ്ഥ. ഇതിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലെന്നു തെളിയിക്കുകയാണ് ചെന്നൈയിൽ ഒരു വനിതാ മാധ്യമ പ്രവർത്തകയ്ക്ക് ഉണ്ടായ അനുഭവം.
ഈ മാസം 9 നായിരുന്നു സംഭവം. ഒരു യുട്യൂബ് ചാനലിനുവേണ്ടി ജോലി ചെയ്യുന്ന രേണുക നാഗരാജൻ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു ട്രെയിനിൽ മടങ്ങുകയായിരുന്നു.
ചെന്നൈയിലെ നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അവർ ട്രെയിൻ കയറിയത്. ഒറ്റയ്ക്കായിരുന്നു യാത്ര. ഇടയ്ക്കപ്പോഴോ ഒരു പുരുഷൻ രേണുക യാത്ര ചെയ്യുന്ന കംപാർട്ട്മെന്റിൽ എത്തി. പേടിയില്ലാതെ യുവതിയുടെ എതിർവശത്ത് ഇരുന്നിട്ട് അയാൾ സ്വയംഭോഗം ചെയ്യാൻ തുടങ്ങി.
രേണുക ആദ്യം ഒന്നു ഞെട്ടിയെങ്കിലും പെട്ടെന്നു ധൈര്യം വീണ്ടെടുത്ത് ക്യാമറ കയ്യിലെടുത്ത് സംഭവം ചിത്രീകരിക്കാൻ തുടങ്ങി. യുവാവിനെ അവർ ചോദ്യം ചെയ്യാനും തുടങ്ങി. അതോടെ അയാൾ എഴുന്നേറ്റ് ട്രെയിൻ നിൽക്കുന്നതിനുമുമ്പു തന്നെ പുറത്തേക്കു ചാടി രക്ഷപ്പെട്ടു.
പിറ്റേന്നു തന്നെ തനിക്കുണ്ടായ മോശം അനുഭവം രേണുക സമൂഹമാധ്യമത്തിൽ വിഡിയോ സഹിതം പോസ്റ്റ് ചെയ്തു. അതോടെ സംഭവം വിവാദമാകുകയും സ്ത്രീസുരക്ഷ വീണ്ടും ചർച്ചയാകുകയും ചെയ്തു.
ദൃശ്യങ്ങളുടെ സഹായത്തോടെ റെയിൽവേ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ലക്ഷ്മണൻ എന്നാണു യുവാവിന്റെ പേര്. അയാൾക്കെതിരെ പൊലീസ് കേസുമെടുത്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണു രേണുക പറയുന്നത്. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പ്രത്യേകിച്ച് രാത്രിയിൽ ഇത്തരം പല മോശം അനുഭവങ്ങളും നേരിടാറുണ്ട്. ലേഡീസ് കംപാർട്മെന്റിലോ അതിനോടു ചേർന്നോ പൊലീസ് ഉദ്യാഗസ്ഥരുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
സിസിടിവി ക്യാമറ ഉണ്ടായിരുന്നെങ്കിലും അക്രമി ധൈര്യപ്പെടുകയില്ലായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഓടിപ്പോകുന്നതിനു പകരം അയാൾ എന്നെ എന്തെങ്കിലും സാധനം കൊണ്ട് അടിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു- രേണുക ചോദിക്കുന്നു.
തന്റെ പല സുഹൃത്തുക്കൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പലരും പേടി കൊണ്ടും നിസ്സഹായത കൊണ്ടും ഒന്നും പറയുന്നില്ല എന്നേയുള്ളൂ എന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക