ലോക്ഡൗൺ ഇളവുകൾ ബുധനാഴ്ച പ്രാബല്യത്തിൽ വരുന്നതോടെ തമിഴ്നാട്ടിൽ ജനജീവിതം സാധാരണനിലയിലേക്കെത്തും. സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാം. ഹോട്ടലുകളിലും മറ്റു കടകളിലും 50 ശതമാനം ആളുകളെന്ന നിയന്ത്രണം നീക്കി.
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നഴ്സറി ക്ലാസുകൾ ബുധനാഴ്ച തുടങ്ങും. ഇതോടെ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളും പ്ലേ സ്കൂളുകളും പ്രവർത്തനം തുടങ്ങും. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 100-ൽനിന്ന് 200-ആയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50-ൽനിന്ന് 100-ആയും ഉയർത്തി.
രാഷ്ട്രീയ-മത-സാംസ്കാരിക സമ്മേളനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും. നാമമാത്ര നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെയാണ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ഇളവുകളോടെ മാർച്ച് രണ്ടുവരെ ലോക്ഡൗൺ നീട്ടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക