“ആരാണ് ഈ ഭിഷഗ്വരൻ? വിഷ്ണുക്രാന്തി എന്നൊരു പൂവുണ്ടോ?” പാലക്കാട് ഓലശ്ശേരിയിലെ പള്ളിക്കൂടത്തിലെ അഞ്ഞൂറോളം ചിരപരിചിതമല്ലാത്ത മലയാള പദങ്ങൾ കുഞ്ഞു ചാർട്ടിൽ തൂങ്ങുന്നത് കണ്ടപ്പോൾ ഒരു മൂന്നാം ക്ലാസ്സുകാരി തലയിൽ ചെറിഞ്ഞ് അധ്യാപികയോട് ചോദ്യമെറിഞ്ഞു.
ഉത്തരം പറയും മുമ്പെ അടുത്ത ചോദ്യവുമായി മറ്റൊരു ഏഴാം ക്ലാസ്സുകാരന്റെ കുസൃതി….
“ടീച്ചറെ, ഞങ്ങളേയും തേയില സത്ക്കാക്കാരത്തിന് ക്ഷണിക്കുമോ? രാത്രിയായാൽ കമ്പ്രാന്തൽ കൊളുത്തി പോകാം.”
മറുപടിക്ക് കാക്കും മുമ്പ് അടുത്ത മലയാള പദങ്ങൾ തേടി അവർ ഓടിപ്പോയി.
മാതൃഭാഷാദിനത്തിൽ കുട്ടികളിൽ കൗതുകമുണർത്തി 500 ൽ കൂടുതൽ മലയാള പദങ്ങൾ ഒരുക്കി പാലക്കാട് ജില്ലയിലെ എസ്.ബി എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾക്കാണ് കണ്ണിനും മനസ്സിനും ബുദ്ധിക്കും വിരുന്നേകിയ രംഗങ്ങൾ കാണാൻ കഴിഞ്ഞത്.
മറക്കാതിരിക്കാം അമ്മ മലയാളം എന്ന ലക്ഷ്യവുമായി ഉത്സഹാഭരിതരായ അധ്യാപകർ അഞ്ഞൂറോളം മലയാള പദങ്ങൾ കുഞ്ഞു ചാർട്ടുകളിൽ തൂക്കിയപ്പോൾ അവരും കരുതിയില്ല കുരുന്നുകളുടെ കൗതുകം കാക്കത്തൊള്ളായിരമാവുമെന്ന്.
“ഇങ്ങിനെയും മലയാള പദമുണ്ടോ?”മാതൃ ഭാഷ ദിനത്തിൽ പൂർണതോതിൽ വിദ്യാലയത്തിൽ എത്തിയ കുരുന്നുകളുടെ ചുണ്ടുകളിലാകെ തത്തിക്കളിച്ചത് ഈ ചോദ്യമാണ്.
ഭൂമിയിലെ ഏറ്റവും ശക്തമായ ഭാഷ മാതൃഭാഷയാണെന്നും അവയെ ഉപയോഗിക്കുന്നത് ആത്മാഭിമാനത്തിന്റെ പ്രകാശനവുമായാ ണെന്ന് തിരിച്ചറിവാണ് അധ്യാപകരെ ഇത്തരമൊരു ഉദ്യമത്തിലേക്കെത്തിച്ചത്.
ഗുഡ് മോണിംഗിൽ തുടങ്ങി വാഷ് റൂം കയറി ബസ്സിൽ യാത്ര ചെയ്ത് ഫോണിൽ കളിച്ച് ഗുഡ് നൈറ്റിൽ അവസാനിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃഭാഷ സ്വാതന്ത്ര്യവും ശക്തിയുമാണെന്ന് തിരിച്ചറിയിപ്പിക്കുന്നതായിരുന്നു ഓലശ്ശേരിയിലെ പരീക്ഷണം.
ഭാഷ അന്യം നിന്ന് പോകുന്ന ഈ ഡിജിറ്റൽ യുഗത്തിൽ നാം അറിയാതെ മലയാളം വാക്കുകളെ മറന്നു പോകുന്നുവെന്ന കണ്ടെത്തലിലൂടെയാണ് ഇങ്ങനൊരാശയം ഉരുത്തിരിഞ്ഞത്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് പദങ്ങളുടെയും മലയാളഅർത്ഥം നമ്മുടെ കുട്ടികൾക്ക് പരിചിതമല്ല എന്ന തിരിച്ചറിവ് അധ്യാപകരെ അലോസരപ്പെടുത്തിയിരുന്നു.
മറ്റേത് ഭാഷയേക്കാളും എറ്റവും പദസമ്പന്നമായ ഭാഷ മലയാളമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓലശ്ശേരി സ്ക്കൂൾ തീർത്ത അക്ഷരമുറ്റങ്ങൾ.
“തിരശ്ശീലയും”, “ചിമ്മിനിയും”, “ക്ഷണപത്രികയും ” വായിച്ച് വല്ലാത്ത ഒരാവേശത്തോടെയാണ് കുട്ടികൾ പിരിഞ്ഞത്.
ഏറ്റവും കൂടുതൽ പദങ്ങൾ കണ്ടെത്തിയ കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും വാഗ്ദാനം ചെയ്തു.
അധ്യാപകരായ വി.ഇന്ദുപ്രിയങ്ക, വി.സജീവ് കുമാർ എന്നിവരോടൊപ്പം
വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും കുട്ടികൾക്ക് നേതൃത്വം നൽകി.
ഓലശ്ശേരി ഗ്രാമത്തിലെ സർക്കാർ എയ്ഡഡ് സ്കൂളായ സീനിയർ ബേസിക് സ്കൂൾ നേരത്തേ പുതിയ കാലത്തിനൊത്ത് പുരുഷ അധ്യാപകരെയും സ്ത്രീ അധ്യാപകരെയും ടീച്ചർ എന്ന ഒറ്റപദത്തിൽ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചത് ദേശീയ തലത്തിൽ തന്നെ വാർത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക