കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകനായ പ്രകാശാണ് കിരണിന് ഹർജി അനുവദിച്ചത്.
ഹർജി അംഗീകരിച്ച സുപ്രീംകോടതി കിരൺ കുമാറിന് റെഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി വിസ്മയ കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ.
വിസ്മയ കേസിന്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം. മുൻകാലങ്ങളിലെ പ്രശ്നങ്ങളുടെ പേരിലാണ് തനിക്കു മേൽ കുറ്റം ചുമത്തിയതെന്നാണ് കിരൺകുമാർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
2021 ജൂൺ 21നാണ് വിസ്മയയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ മരിച്ചതെന്നാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക