വടകര: ആശങ്കയുടെ മൂന്നു മണിക്കൂറിനൊടുവിൽ ഷിയാസ് അറിഞ്ഞ ആശ്വാസം കടലോളമായിരുന്നു. കടൽഭിത്തിയിൽ കുടുങ്ങിപ്പോയ ആ ഒൻപതുകാരനെ ക്രെയിനും മണ്ണുമാന്തിയും കൊണ്ടുവന്നാണ് രക്ഷപ്പെടുത്തിയത്.
വടകരയ്ക്കടുത്ത് മുട്ടുങ്ങൽ കടപ്പുറത്താണ് സംഭവം. ക്രിക്കറ്റ് കളിക്കുമ്പോൾ തെറിച്ചു പോയ പന്ത് എടുക്കാൻ കക്കാട്ട് പള്ളിക്കു സമീപത്തെ കടൽ ഭിത്തിയിലേക്ക് ഓടിക്കയറിയ വരാന്റ തയ്യിൽ ഷിയാസ് ഇന്നലെ വൈകിട്ട് 5.30 ന് ആണ് കരിങ്കല്ലുകൾക്ക് ഇടയിൽ കുടുങ്ങിയത്.
മൂന്നു കല്ലുകൾക്ക് ഇടയിലേക്കായിരുന്നു ഷിയാസ് ഊർന്നുപോയത്. ആദ്യം ഭയന്നെങ്കിലും നാട്ടുകാരും കൂട്ടുകാരും ചൊരിഞ്ഞ ധൈര്യത്തിൽ അവൻ പിടിച്ചുനിന്നു.
കൂറ്റൻ കല്ലുകൾ മാറ്റാൻ കഴിയില്ലെന്നുറപ്പായതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടി. ഒപ്പം പൊലീസുമെത്തി. സുരക്ഷിതമായി കുട്ടിയെ പുറത്തെടുക്കാനാവില്ലെന്നതായിരുന്നു അപ്പോഴും സ്ഥിതി.
തുടർന്ന് ക്രെയിനും മണ്ണുമാന്തിയും കൊണ്ടു വരികയായിരുന്നു. നാട്ടുകാരും ഒപ്പംകൂടി. നീക്കുന്ന കല്ലുകൾ ഷിയാസിന്റെ ദേഹത്തു പതിക്കാതിരിക്കാൻ കയർ കൊണ്ട് കെട്ടി നീക്കി.
നേരം ഇരുട്ടിയതുകൊണ്ട് വലിയ വിളക്കുകൾ സ്ഥാപിച്ചായിരുന്നു രക്ഷാ പ്രവർത്തനം. എട്ടരയോടെ കഠിനശ്രമത്തിനു ശേഷം ഷിയാസിനെ പുറത്തെടുത്തു. ആശ ഹോസ്പിറ്റലിൽ പ്രഥമശുശ്രൂഷ നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക