തിരുവനന്തപുരം: വർക്കലയിൽ തീ പടർന്ന വീട്ടിലെ എല്ലാ മുറികളിലും പിടിപ്പിച്ച എസിയാണ് വില്ലനായതെന്നാണ് പ്രാഥമിക നിഗമനം. എസി കാരണം വീടിനുള്ളിൽ ഉയർന്ന പു ക പുറത്ത് പോയില്ല. ഇൻറീരിയർ ഡിസൈൻ ഘടകങ്ങളും അഗ്നി ബാധയുടെ തോത് കൂട്ടിയെന്നാണ് കണ്ടെത്തൽ.
അഞ്ച് പേരും മരിച്ചത് പൊള്ളലേറ്റല്ല, മറിച്ച് പുക ശ്വസിച്ചാണെന്ന് ഫയർ ആന്റ് റെസ്ക്യു ഓഫിസർ നൗഷാദ് വ്യക്തമാക്കിയിരുന്നു. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്.
ഫോൺ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാൻ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം.
തീപടർന്ന് പുകയാൽ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്ത് കയറിയത്.
വീടിനകത്ത് നിറയെ പുകയായിരുന്നു എന്ന് ആദ്യം കയറിയവർ പറയുന്നുണ്ടായിരുന്നു. തീപടർന്നിരുന്ന വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ നിഹുലിന്റെ വായയിൽ നിറയെ കറുത്ത പുകയായിരുന്നു.
മുകൾ നിലയിലെ രണ്ട് മുറികൾ പൂർണമായും കത്തി നശിച്ച നിലയിൽ ആണ്. വീട് മുഴുവൻ ഇൻറീരിയൽ ഡിസൈൻ ചെയ്തത് എല്ലാം കത്തിക്കരിഞ്ഞു.
തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല.
മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക