കൊച്ചി∙ സമാനതകൾ അധികമില്ലാത്ത തിരിച്ചടികളിൽനിന്ന് കരുത്തോടെ തിരിച്ചുവരിക; മോഹിച്ചതുപോലെ കേരളത്തിനായി ഒരിക്കൽക്കൂടി കളത്തിലിറങ്ങുക – സ്വപ്നം കണ്ട വഴിയേ കരിയർ വീണ്ടും സഞ്ചരിച്ചു തുടങ്ങുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി മലയാളികളുടെ ശ്രീ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടു ദിവസം ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ശ്രീ, കേരള ക്രിക്കറ്റും ഇന്ത്യൻ ക്രിക്കറ്റും ശരിയായ കരങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പുതുതലമുറയ്ക്കു വേണ്ടി വഴിമാറുന്നുവെന്ന് വ്യക്തമാക്കിയാണ് വിരമിക്കൽ തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്.
ഇത്തവണ ഐപിഎൽ മെഗാ താരലേലത്തിനായി റജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഒരു ടീമും ശ്രീശാന്തിനെ ലേലത്തിലെടുത്തിരുന്നില്ല. കരിയറിന്റെ ഉന്നതിയിൽനിന്ന് തിരിച്ചിറക്കത്തിനു വഴിയൊരുക്കിയ ഐപിഎൽ വേദിയിലേക്ക് ഒരിക്കൽക്കൂടി വരണമെന്ന മോഹം ബാക്കിയാക്കിയാണ് 39–ാം വയസ്സിൽ ശ്രീശാന്തിന്റെ പടിയിറക്കമെന്നതും ശ്രദ്ധേയം. ‘സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെ’ന്ന ട്വിറ്ററിൽ കുറിച്ചിട്ട വാക്കുകളിലുണ്ട് ശ്രീയുടെ വികാരമത്രയും.
‘എന്റെ കുടുംബാംഗങ്ങൾക്കും ടീമംഗങ്ങൾക്കും ഇന്ത്യയിലെ സർവ ജനങ്ങൾക്കും ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി കളത്തിലിറങ്ങാനായത് ഒരു ബഹുമതിയായി കണക്കാക്കുന്നു. വേദനയുണ്ടെങ്കിലും ഒട്ടും ഖേദമില്ലാതെ, ഭാരിച്ച ഹൃദയത്തോടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു’ – ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.
— Sreesanth (@sreesanth36) March 9, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക