പത്തനംതിട്ട ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി അച്ചൻകോവിൽ ഗിരിജൻ കോളനിയിൽ രാജീവ് എന്ന സുനിലിനെ (35) 60 വർഷം തടവിന് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചു. പോക്സോ ആക്ട് 5 (1) പ്രകാരം 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വകുപ്പ് 5 (n) പ്രകാരം 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാതിരുന്നാൽ ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കണം.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 30 വർഷം കഠിന തടവ് അനുഭവിച്ചാൽ കാലാവധി പൂർത്തിയാകും. പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി. 2015ൽ ആണ് കേസിന് ആസ്പദമായ സംഭവം.
പ്രതി അച്ചൻകോവിലിൽനിന്നു ജോലി തേടി കോന്നിയിൽ എത്തിയ സമയം കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിൽ താമസിക്കവെ 15 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കുക പതിവായിരുന്നു. വിദ്യാഭ്യാസ സൗകര്യത്തിനായി ഹോസ്റ്റലിലേക്കു മാറിയ പെൺകുട്ടി വയറുവേദനയ്ക്കു ചികിൽസ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം മനസ്സിലായത്.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷനു വേണ്ടി ജയ്സൺ മാത്യൂസ് ഹാജരായി. കോന്നി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ.ജോസ് ആണ് അന്വേഷണം പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക