അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ചുകൊന്നെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തവും പിഴയും. കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയിൽ ശ്യാമളയെ (55) കൊന്ന കേസിൽ, മകളുടെ ഭർത്താവ് ആർപ്പൂക്കര അത്താഴപ്പാടം നിഷാദി (35) നെയാണ് ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനും അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സാനു എസ്.പണിക്കർ ശിക്ഷിച്ചത്.
2019 ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം. ശ്യാമള വിദേശത്ത് ജോലിചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ഇവർ, ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ വഴക്കുപറഞ്ഞു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിന് ഇടയാക്കിയത്.
രാത്രിയിൽ മകളോടൊപ്പം ഉറങ്ങിക്കിടന്ന ശ്യാമളയെ വീട്ടിലിരുന്ന ഉലക്കകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ ഭാര്യയേയുംകൂട്ടി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ മാനസികരോഗത്തിന് ചികിത്സതേടാൻ പോയി. അവിടെനിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക