പുനെ: ഐപിഎല്‍ പ്രേമികളുടെ സിരകളില്‍ തീപടര്‍ത്തിയ ഇന്നിംഗ്സ്. മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകളെ ഒരേയൊരു പാറ്റ് കമ്മിൻസിലൂടെ കവരുകയായിരുന്നു മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് .
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സിലൊന്നുമായി ഓസീസ് ടെസ്റ്റ് ക്യാപ്റ്റൻ താണ്ഡവമാടിയപ്പോൾ മുംബൈ സീസണിലെ മൂന്നാം തോൽവി നേരിട്ടു.
മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചപ്പോള്‍ അതിവേഗ അർധസെഞ്ചുറി നേടിയ പാറ്റ് കമ്മിൻസായിരുന്നു കളിയിലെ താരം. 14 പന്തിലാണ് ഓസീസ് ടെസ്റ്റ് നായകന് ഐപിഎല്ലില്‍ തന്റെ വേഗമേറിയ അര്‍ധ ശതകം നേടിയത്.
ഇതോടെ ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോര്‍ഡില്‍ കെ എല്‍ രാഹുലിന് ഒപ്പമെത്തി കമ്മിന്‍സ്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയായിരുന്നു 14 പന്തില്‍ രാഹുലിന്റെ അര്‍ധ ശതകം. 15 പന്തില്‍ അമ്പത് തികച്ച യൂസഫ് പത്താനും സുനില്‍ നരെയ്നുമാണ് ഇരുവര്‍ക്കും പിന്നില്‍.
മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവെച്ച 162 റൺസ് വിജയലക്ഷ്യം നാല് ഓവർ ബാക്കി നിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറികടക്കുകയായിരുന്നു.
പവർപ്ലേയിൽ തന്നെ ഓപ്പണർ അജിൻക്യ രഹാനെയും നായകൻ ശ്രേയസ് അയ്യരെയും നഷ്ടമായ കൊല്‍ക്കത്ത പ്രതിസന്ധിയിലായിരുന്നു.
ഇടവേളകളിൽ വിക്കറ്റ് വീണപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന വെങ്കടേഷ് അയ്യരാണ് ടീമിന് പ്രതീക്ഷ നൽകിയത്. എന്നാല്‍ ഏഴാമനായി പാറ്റ് കമ്മിന്‍സ് ക്രീസിലെത്തിയതോടെ കെകെആറിന്റെ ഗിയര്‍ മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക