മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം നാലായി.
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും രണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫുമടക്കം മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മിച്ചൽ മാർഷിനെ ഇന്നലെത്തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിന് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. കൊവിഡ് വ്യാപനത്തോടെ നാളത്തെ ഡൽഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിംഗ്സ് മത്സരം അനിശ്ചിതത്വത്തിലായി.
നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചര്‍ മാര്‍ഷിന് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ താരത്തിന് കൊവിഡ് കണ്ടെത്തി.
നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാര്‍ഷിന് പിന്നാലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൈകിട്ടോടെ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി.
രോഗലക്ഷണങ്ങളുള്ളതിനെ തുടര്‍ന്ന് ഇതോടെ മിച്ചല്‍ മാര്‍ഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ഷിന്റെ ആരോഗ്യനില ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെഡിക്കല്‍ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക