പ്രായപരിധിയുടെ പേരില്‍ തന്നെ മേല്‍ക്കമ്മിറ്റികളില്‍ നിന്നൊഴിവാക്കിയതിനെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് മാറാന്‍ താത്പര്യം അറിയിച്ച ജി സുധാകരന് പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടി ഘടകം നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിലാണ് രണ്ട് പ്രാവിശ്യം മന്ത്രിയായിരുന്ന സുധാകരന് ഇനി പ്രവര്‍ത്തിക്കേണ്ടത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജി സുധാകരന്റെ ഘടകം നിശ്ചയിച്ചത്. തന്നെ ബ്രാഞ്ചിലേക്ക് മാറ്റണമെന്ന് നേരത്തെ തന്നെ സുധാകരന് സംസ്ഥാന – ജില്ലാ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
പ്രായപരിധി കര്‍ശനമാക്കിയതോടെയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജി സുധാകരന് ഒഴിവായത്. ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നടക്കം ജി സുധാകരന് വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് നല്കിയ കത്ത് പ്രകാരം പാര്‍ട്ടി ആവശ്യം അംഗീകരിച്ചു. സുധാകരന് പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി ഉള്‍പ്പെടുത്തി.
സിപിഎം സമ്മേളന കാലത്ത് ജില്ലയിലാകെ വിഭാഗീയത രൂക്ഷമായിരുന്നു. ഏരിയാ സമ്മേളനങ്ങള്‍ നിര്‍ത്തി വെക്കേണ്ട സാഹചര്യം വരെ ഉണ്ടായി. മറ്റു ജില്ലകളില്‍ കെട്ടടങ്ങിയ വിഭാഗീയത എന്തുകൊണ്ട് ആലപ്പുഴയില്‍ ഇപ്പോഴും തുടരുന്നുവെന്ന് പരിശോധിക്കാന്‍, പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും. നവമാധ്യമങ്ങളിലൂടെ കായംകുളം എംഎല്‍എ യു പ്രതിഭ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ഇതും ജില്ലയില്‍ പാര്‍ട്ടിക്ക് തലവേദനയാണ്. അതേസമയം ജി സുധാകരന് പഠന കേന്ദ്രത്തിന്റെ ചുമതല നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.
പാര്‍ട്ടി ചുമതലകളില്‍ പുതിയ ആളുകള്‍ വരട്ടെയെന്നാണ് ജി സുധാകരന് പറഞ്ഞത്. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ആലപ്പുഴയില്‍ ചിലര്‍ പറഞ്ഞു നടന്നു. പാര്‍ട്ടിയെ കുറിച്ച് അറിയാത്തവരാണ് ഇവര്‍. അമ്പലപ്പുഴയില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടും സ്ഥാനാര്‍ത്ഥിക്കായിരുന്നു പരാതി. പരാതിയില്‍ പറഞ്ഞതിനെക്കാള്‍ കുഴപ്പം ഞാന്‍ കാണിച്ചുവെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആലപ്പുഴയില്‍ വിഭാഗീയതയുടെ അംശം തുടരുകയാണ്. തനിക്ക് പക്ഷമില്ലെന്നും ഇനി പ്രവര്‍ത്തനം ബ്രാഞ്ചിലായിരിക്കുമെന്നും സുുധാകരന്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക