ഗുജറാത്ത്: പൊലീസുദ്യോഗസ്ഥയെ അക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് ജാമ്യം.
അസം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലാവുകയും പിന്നീട് ഏപ്രില്‍ 25 ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത്.
പൊലീസുദ്യോഗസ്ഥയെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തെന്നായിരുന്നു പുതിയ കേസ്.
പ്രധാനമന്ത്രിക്കെതിരായ ട്വീറ്റുകൾ ചൂണ്ടിക്കാട്ടി അസമിലെ ബിജെപി നേതാവ് നൽകിയ പരാതിയിലായിരുന്നു ജിഗ്നേഷ് മേവാനി ആദ്യം അറസ്റ്റിലായത്.
അസം പൊലീസ് ഗുജറാത്തിലെ പാലന്‍പൂരിലെത്തി എംഎല്‍എയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനേത്തുടര്‍ന്ന് ദളിത് നേതാവ് കൊക്രജാറിലെ ജയിലിലായിരുന്നു.
‘ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അഭ്യര്‍ത്ഥന നടത്തണം,’ എന്നായിരുന്നു മേവാനിയുടെ ട്വീറ്റ്.
മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ അസമില്‍ നിന്നുള്ള ബിജെപി നേതാവ് അനൂപ് കുമാര്‍ ദേ പരാതി നല്‍കുകയായിരുന്നു.
ഇതിനേത്തുടര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന, ആരാധനാലയവുമായി ബന്ധപ്പെട്ട നിയമലംഘനം, മതവികാരം വ്രണപ്പെടുത്തല്‍, സമാധാന അന്തരീക്ഷത്തിന് വിഘാതമാകുന്ന പ്രകോപനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 41കാരനായ ദളിത് നേതാവിനെതിരെ കേസെടുക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക