സുഹൃത്തുക്കള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് ബാബുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് സഹോദരന് ഷാജി. ബാബുവിന് പണം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അതിനായി സുഹൃത്തുക്കള്‍ ബാബുവിനെ മാനസികമായി പീഡിപ്പിച്ചെന്നും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരനായി ചിത്രീകരിക്കാനാണ് അവര്‍ ചെറിയൊരു സംഭവത്തെ ഊതിവീര്പ്പിച്ചതെന്നും ഷാജി പറഞ്ഞു. ”ബുധനാഴ്ചയാണ് സംഭവം നടന്നത്. ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ഒരാഴ്ച വിശ്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ആവശ്യമായ വിശ്രമം ലഭിക്കാത്തതിനാല്‍ ബാബു മാനസികമായി തകര്‍ന്നു. മലയിടുക്ക് അപകടത്തിന് ശേഷം ബാബുവിന് അവര്‍ കളിയാക്കുകയും ചെയ്തിരുന്നു.”-ഷാജി പറഞ്ഞു.
അലറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ബാബുവിന്റെ വീഡിയോയില്‍ വിശദീകരണവുമായി മാതാവും രംഗത്തെത്തി. ബാബു കഞ്ചാവിന് അടിമയാണെന്ന സോഷ്യല്‍മീഡിയ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മാതാവ് പറഞ്ഞു. സുഹൃത്തുക്കളുമായി ബാബുവിന് പ്രശ്നങ്ങളില്ല. പക്ഷെ കുറച്ച് ടെന്‍ഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവന് പെട്ടെന്ന് ദേഷ്യപ്പെട്ടതെന്നും മാതാവ് പറഞ്ഞു.
ബാബുവിന്റെ മാതാവിന്റെ വാക്കുകള്‍:
”വീഡിയോയില്‍ പറയുന്നത് പോലെ ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. അവന് കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല. എന്നാല്‍ കള്ളു കുടിച്ചിട്ടുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്നത്തിനാണത്. ഈ വഴക്ക് കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കല്‍ ക്വാറിയിലേക്കാണ് പോയത്.” ”എങ്ങാനും ആത്മഹത്യ ചെയ്യാന്‍ പോകുകയാണോയെന്ന് ഭയന്ന് ഞാന്‍ പുറകേ ചെന്നു. അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാന്‍ പറഞ്ഞു. അവര്‍ പിടിവലിയും ഉന്തുംതള്ളും നടത്തിയപ്പോഴുണ്ടായ സംഭവമാണ് ചിലര്‍ വീഡിയോയില്‍ പകര്‍ത്തിയത്. അതല്ലാതെ കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. സോഷ്യല്‍മീഡിയ പറയുന്നത് പോലെ കൂട്ടുകാരുമായിട്ടുള്ള പ്രശ്നവുമല്ല. ബാബുവിന് കുറച്ച് ടെന്‍ഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവന് പെട്ടെന്ന് ദേഷ്യപ്പെട്ടത്.”
കഴിഞ്ഞദിവസമാണ് അലറിവിളിച്ച് തനിക്ക് മരിക്കണമെന്ന് കൂട്ടുകാരോട് പറയുന്ന ബാബുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ബാബു കഞ്ചാവ് ലഹരിയിലാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന പ്രചരണവും സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം നടത്തിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി കുടുംബം രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക