പാരമ്പര്യവൈദ്യനായ മധ്യവയസ്കനെ ഒന്നേകാല്‍ വര്‍ഷത്തോളം തടങ്കലില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ചാലിയാര്‍ പുഴയിലേക്ക് എറിഞ്ഞ സംഭവമാണ് അപ്രതീക്ഷിതമായി പുറത്തായത്.
നിലമ്പൂര്‍ മുക്കട്ടയിലെ പ്രവാസി വ്യവസായിയുടെ വീടു കയറി മര്‍ദ്ദിച്ചെന്ന കേസാണ് പുതിയ വഴിത്തിരിവുണ്ടാക്കിയത്. ഇതോടെ മര്‍ദ്ദനക്കേസിലെ പരാതിക്കാരനും കൂട്ടാളികളും കൊലപാതക കേസില്‍ പ്രതികളായി.
നിലമ്പൂര്‍ മുക്കട്ട സ്വദേശിയും പ്രവാസി വ്യവസായിയുമായ ഷൈബിന് അഷ്റഫിനെ(40)തിരേയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തത്. മൈസൂര്‍ രാജീവ് നഗറിലുള്ള ഷാബാ ഷെരീഫ് (60) എന്നയാളാണ് കൊല ചെയ്യപ്പെട്ടതെന്ന് കണ്ടെത്തി.ഈ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികള്‍ 29ന് സെക്രട്ടേറിയേറ്റിന് മുന്പില് എത്തി നൗഷാദിന്റെ നേതൃത്വത്തില്‍ പരാതിക്കാരനെതിരെ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.
തുടര്‍ന്ന് നൗഷാദ് നല്കിയ മൊഴിയില്‍ ഷൈബിനെതിരെ കൊലപാതകമുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. ഷാബാ ഷെരീഫിന്റെ കൈവശമുള്ള ഒറ്റമൂലിയുടെ രഹസ്യമറിയാനാണ് ഇയാളെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. മൈസൂരില്‍ നിന്നും രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേന ഷാബാ ഷെരീഫിനെ നിലമ്പൂരിലെ ഷൈബിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
ഒറ്റമൂലിയെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ തയാറാകാതെ വന്നതോടെ ഇയാളെ ഷൈബിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പ്രത്യേകം മുറി തയാറാക്കി ചങ്ങലയില്‍ ബന്ധിച്ചു. ഒന്നേക്കാല്‍ വര്‍ഷം ഷൈബിനും കൂട്ടാളികളും പുറംലോകമറിയാതെ പീഡനം തുടര്‍ന്നു.
2020 ഒക്ടോബറില്‍ ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചും ഇരുമ്പു പൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയില്‍ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടര്‍ന്ന് ഷൈബിന് കൈപ്പഞ്ചേരി സ്വദേശികളായ പൊന്നക്കാരന്‍ ഷിഹാബുദ്ദീന് (36), തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലേക്ക് തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക