ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും.
പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചിന്തൻ ശിബിരത്തിൽ ചർച്ചയാകും. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ തന്നെ വരണമെന്നാണ് നേതാക്കൾ അഭിപ്രായം.
സംഘടനാപരമായി പുതുജീവൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കമാകുന്നത്. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധിയും സംഘവും ട്രെയിനിലാണ് പുറപ്പെട്ടത്.
ജയറാം രമേശ് അടക്കമുള്ള മുതിർന്ന നേതാക്കൾ രാഹുലിനൊപ്പമുണ്ട്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ മനസിലാക്കാനാണ് ട്രെയിൻ യാത്രയെന്നാണ് കോൺഗ്രസ് പറയുന്നത്.
രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.രാഹുലാണ് നേതാവെന്നും കൃത്യമായ സമയത്ത് കൃത്യമായ ഉത്തരം കിട്ടുമെന്നും സുർജേവാല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക