നടിയെ ആക്രമിച്ച കേസിന്റെ വാദം പൂര്‍ത്തിയായി വിധി പറയും വരെ ജഡ്ജായി ഹണി എം വര്‍ഗീസിന് തുടരാമെന്ന് ഹൈക്കോടതി പുറത്തിറക്കിയ ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവ്. കേസിലെ ജഡ്ജിയെ മാറ്റണമെന്ന നടിയുടെ പരാതിക്ക് മുന്‍പ് 2021ല്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2021 നവംബറിലാണ് 2022ലെ ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് ഹൈക്കോടതി പുറത്തിറക്കിയത്. ഇതിലാണ് ഹണി എം വര്‍ഗീസിന്റെ ട്രാന്‍സ്ഫര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ എറണാകുളം പ്രിന്‍സിപ്പല്‍ ജഡ്ജായി തലശേരി ജില്ലാ സെഷന്‍സ് ജഡ്ജായ ജോബിന് സെബാസ്റ്റിയനെയാണ് ഹൈക്കോടതി നിയമിച്ചത്.
ഡിസംബറില്‍ വന്ന രണ്ടാമത്തെ ഉത്തരവിലാണ് ജോബിന് സെബാസ്റ്റിയനെ എറണാകുളം പ്രിന്‍സിപ്പല്‍ ജഡ്ജായി നിയമിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം പൂര്‍ത്തിയാകുന്നത് വരെ ഹണി എം വര്‍ഗീസിന് കോടതി ഇളവ് നല്‍കിയിരിക്കുകയാണ്.
കേസില്‍ വനിതാ ജഡ്ജ് തന്നെ വാദം കേള്‍ക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ഹണി എം വര്‍ഗീസിന് തുടരാനുള്ള അനുമതി കോടതി നല്‍കിയത്.കഴിഞ്ഞ ആഴ്ച ജനനീതി എന്ന സംഘടനയാണ് ഹണി എം വര്‍ഗീസിനെ ജഡ്ജ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ‘
അല്ലെങ്കില്‍ കോടതിയില്‍ നിന്ന് തന്നെ കേസ് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പരാതി സുപ്രീംകോടതി പരിഗണിച്ച ശേഷം നിര്ണായനീക്കങ്ങളുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച, കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു.
ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും കോടതി രേഖകള്‍ ചോര്‍ന്നതിലും അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.’വിചാരണകോടതി ജഡ്ജി വസ്തുതകള്‍ അടിച്ചമര്‍ത്തുന്നു’. ‘കോടതി രേഖകള്‍ ചോര്‍ത്തി നല്‍കിയതില്‍ ജഡ്ജി അന്വേഷണത്തിന് തടസം നില്ക്കുന്നു’. ‘ഫോറന്‍സിക് പരിശോധനക്ക് പീഡന ദൃശ്യങ്ങള്‍ നല്കുന്നതില് ജഡ്ജി തടസം നിന്ന് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും പരാതിയില്‍ അതിജീവിത പറഞ്ഞിരുന്നു.
‘കോടതിയില്‍ നിന്നും പീഡനദൃശ്യങ്ങളില്‍ കൃത്രിമത്വം നടത്തിയവര്‍ക്കെതിരെ നടപടി വേണം’. ‘ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും നീതിപൂര്‍വമായ അന്വേഷണം വേണം’. രേഖകള്‍ വിളിച്ചു വരുത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക