കൊല്ലം∙ ശിക്ഷ വിധിക്കുന്നതു കേൾക്കാൻ വിസ്മയയുടെ പിതാവ് കെ. ത്രിവിക്രമൻ നായർ
എത്തിയത്, പ്രതി കിരൺകുമാർ ‘പാട്ടക്കാർ’ എന്നു വിശേഷിപ്പിച്ച വാഹനത്തിൽ. വിവാഹ
സമ്മാനമായി നൽകിയ ആ കാറിന്റെ പേരിലായിരുന്നു കിരൺ, വിസ്മയയെ മാനസികമായും
ശാരീരികമായും ഏറെ പീഡിപ്പിച്ചിരുന്നത്.
വിസ്മയ മരിക്കുന്നതിന് 6 മാസം മുൻപ്, 2021 ജനുവരി 3 മൂന്നിനു പുലർച്ചെ 1.20 നു വിസ്മയയെയും
കൂട്ടി കിരൺകുമാർ ത്രിവിക്രമൻ നായരുടെ വീട്ടിലെത്തിയാണ്, ‘പാട്ടക്കാറും വേസ്റ്റ്
പെണ്ണിനെയും തലയിൽ കെട്ടിവച്ച് അങ്ങനെ സുഖിക്കണ്ട’ എന്നു പറഞ്ഞു മടങ്ങിയത്. അതിനു മുൻപു
വിസ്മയയെയും സഹോദരനെയും മർദിക്കുകയും ചെയ്തിരുന്നു.
വിസ്മയ മരിച്ച ശേഷം ആദ്യമായാണ് ത്രിവിക്രമൻനായർ കാർ ഓടിച്ചത്. വിസ്മയയുടെ വീട്ടിൽ
കിടക്കുന്ന കാർ സഹോദരൻ നാട്ടിലുള്ളപ്പോൾ ഓടിക്കുമായിരുന്നെങ്കിലും ത്രിവിക്രമൻ നായർ ഇതുവരെ
ഓടിച്ചിരുന്നില്ല. മുൻസീറ്റിൽ ആരും ഉണ്ടായിരുന്നില്ല. വിസ്മയയുടെ ആത്മാവ് തന്നോടൊപ്പം
ഉണ്ടെന്നും അതിനാലാണ് മുൻസീറ്റ് ഒഴിച്ചിട്ടിരിക്കുന്നതെന്നും ത്രിവിക്രമൻ നായർ പറഞ്ഞു.
ശിക്ഷാവിധി കഴിഞ്ഞു കിരൺകുമാറിനെ വൈദ്യ പരിശോധനയ്ക്ക് കോടതിയിൽ നിന്നു കൊണ്ടുപോയ ശേഷമാണു ത്രിവിക്രമൻനായർ വീട്ടിലേക്കു മടങ്ങിയത്. മടങ്ങുന്നതിനു മുൻപായി അന്വേഷണ സംഘത്തിലെ ഓരോരുത്തർക്കും നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക