സാധാരണ പോസ്റ്റ് ഓഫീസുകളിൽ നമ്മൾ കത്തുകളും സ്റ്റാമ്പുകളും അടക്കമുള്ള സേവനങ്ങൾക്കല്ലേ പോകാറ്. എന്നാൽ ഇവിടെ ഇതുമാത്രമല്ല ചായയും കാപ്പിയും ഭക്ഷണവും ലഭിക്കും.
പശ്ചിമബംഗാളില്‍ പ്രസിദ്ധമായ കൊല്‍ക്കത്ത ജനറല്‍ പോസ്റ്റോഫീസ് കെട്ടിടത്തിലാണ് തപാല്‍ വകുപ്പ് രാജ്യത്തെ ആദ്യത്തെ കഫേ തുടങ്ങിയിരിക്കുന്നത്. തപാൽ വകുപ്പിന്റെ വ്യത്യസ്തമായ ആശയം ശ്രദ്ധനേടിയിരിക്കുകയാണ്. ‘സിയുലി’ എന്നാണ് ഈ കഫേയ്ക്ക് പേര് നൽകിയിരിക്കുന്നത്. രാവിലെ പത്തു മുതൽ വൈകിട്ട് ഏഴുവരെയാണ് ഇവിടുത്തെ പ്രവർത്തന സമയം.
ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഒപ്പം പാർസൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം തപാൽ സേവങ്ങൾക്ക് തടസമൊന്നുമില്ല. സ്റ്റാമ്പുകളടക്കമുള്ള തപാല്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയും ഈ ഹോട്ടലിൽ നടക്കുന്നുണ്ട്. ഒരൊറ്റ ക്ലിക്കിൽ ലോകം വിരൽ തുമ്പിൽ എത്തിക്കുന്ന യുവ തലമുറയ്ക്ക് തപാൽ വകുപ്പുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന് ലക്ഷ്യം മുന്നിൽ കണ്ടാണ് ഇങ്ങനെയൊരു നടപടി കൈക്കൊണ്ടതെന്ന് കൊല്‍ക്കത്ത മേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ നീരജ്കുമാര്‍ പറഞ്ഞു. ഒരു ഇൻ-ഹൗസ് ടീം തപാൽ തീമിൽ അലങ്കരിച്ച കഫേയിലാണ് വില്പന നടത്തുന്നത്. തിളങ്ങുന്ന നിറമുള്ള തടി ഫർണിച്ചറുകളും സോഫകളും 1,450 ചതുരശ്ര അടി സ്ഥലത്ത് ഏകദേശം 34 പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഏർപെടുത്തിയാണ് കഫേ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക