52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും. പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്തവണത്തെ പ്രത്യേകത. പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 140ഓളം ചിത്രങ്ങളാണ്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തി എന്നാണ് വിവരം. സമാന്തര സിനിമകൾ ഇത്തവണയും ഞെട്ടിക്കുമോ എന്നതാണ് ആകാംക്ഷ. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്മാന്.
സിനിമാമേഖലയെ സംബന്ധിച്ച് കൊവിഡില്‍ നേരിട്ട പ്രതിസന്ധി തുടര്‍ന്ന വര്‍ഷമായിരുന്നു 2021. കൊവിഡിന് ശേഷം 100 ശതമാനം സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചിട്ട് അധികം മാസങ്ങള്‍ ആയിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന നിരവധി മാസങ്ങള്‍ കഴിഞ്ഞ വര്‍ഷവുമുണ്ടായിരുന്നു. അക്കാലയളവില്‍ ഒടിടി പ്ലാറ്റ്ഫോമുകളാണ് സിനിമാമേഖലയ്ക്ക് തുണയായത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ചില മികച്ച ചിത്രങ്ങള്‍ എത്തുകയും അവ ഭാഷാതീതമായി ശ്രദ്ധിക്കപ്പെടുകയും ചെയ്ത വര്‍ഷമായിരുന്നു 2021.
ആരാവും മികച്ച നടന്?
മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം ചിത്രങ്ങള്‍ ഇത്തവണയുണ്ട്. അതില്‍ മികവുറ്റ പ്രകടനങ്ങളുമുണ്ട്. അതില്‍ പലരും മുന്‍പ് സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ളവരുമാണ്. അവാര്‍ഡിന് മത്സരിക്കുന്നവയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പ്രണവ്, പൃഥ്വിരാജ്, സുരേഷ് ഗോപി എന്നിവരുടെയൊക്കെ ചിത്രങ്ങളുണ്ട്. ദൃശ്യം 2 ആണ് മോഹന്‍ലാലിന്റെ ചിത്രം. വണ്‍, ദ് പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. മികച്ച പ്രകടനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം, ഫഹദ് ഫാസില്‍, ടൊവീനോ തോമസ്, നിവിന്‍ പോളി എന്നിവരൊക്കെയുണ്ട്. ഹോം ആണ് ഇന്ദ്രന്‍സിന്റെ ചിത്രം. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ, കുടുംബത്തിനുള്ളിലെങ്കിലും മക്കളോടുള്ള ജനറേഷന് ഗ്യാപ്പിന്റെ വിഷമത നേരിടുന്ന മധ്യവര്‍ഗ്ഗ കടുംബനാഥനായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്.
കാണെക്കാണെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രം. ഗൗരവമുള്ള കഥാപാത്രങ്ങളില്‍ സ്ഥിരം ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സുരാജിന്റെ മറ്റൊരു ശ്രദ്ധേയ പ്രകടനമായിരുന്നു ബോബി- സഞ്ജയ് രചന നിര്‍വ്വഹിച്ച ചിത്രത്തിലെ പ്രായമുള്ള ഈ കഥാപാത്രം. മിന്നല്‍ മുരളി, കള, കാണെക്കാണെ എന്നീ ചിത്രങ്ങളാണ് ടൊവീനോ തോമസിന്റേതായി ഉള്ളത്. മൂന്നും മൂന്നു തരത്തിലുള്ള കഥാപാത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം ടൊവീനോയെപ്പോലെ ഇത്രയും വൈവിധ്യമുള്ള ഒരു ഫിലിമോഗ്രഫി മലയാളത്തില്‍ മറ്റൊരു നടനുമില്ല. മിന്നല്‍ മുരളിയിലെ തന്നെ പ്രതിനായകനെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ പ്രകടനങ്ങളില്‍ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക