കർഷകരെ ആശങ്കയിലാക്കിയ പരിസ്ഥിതി ലോല വിഷയത്തിൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ വനം വകുപ്പ് തീരുമാനം.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വനം മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി ചർച്ച നടത്തുന്നത്.
ജനവാസ മേഖലകളെ ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിശ്ചയിക്കാൻ കേന്ദ്രത്തിന് കേരളം നൽകിയ നിർദേശങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കണമെന്ന് ചർച്ചയിൽ ആവശ്യപ്പെടും.
വനംമന്ത്രിക്ക് പുറമെ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ, മുഖ്യവനംമേധാവി ബെന്നിച്ചൻ തോമസ് എന്നിവരും ചർച്ചയിൽ പങ്കെടുക്കും. സുപ്രീം കോടതിയിൽ റിവ്യു ഹർജി, സെൻട്രൽ എംപവേഡ് കമ്മിറ്റിയെ സമീപിക്കൽ എന്നീ നടപടികളും ഇതിനൊപ്പം തുടരും. അവധികഴിഞ്ഞ് കോടതി തുറക്കുന്ന അന്നു തന്നെ റിവ്യു ഹർജി സമർപ്പിക്കും.
വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനം എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖലയാക്കണമെന്നാണ് സുപ്രീം കോടതിയുടെ വിധി. സുപ്രീം കോടതി വിധിക്ക് ഒപ്പമല്ല, ജനങ്ങളുടെ ആവശ്യത്തിനൊപ്പമാണ് സംസ്ഥാന സർക്കാരെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുന്നതിലെ സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് വനം മേധാവി ബെന്നിച്ചൻ തോമസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഉത്തരവിനെ കുറിച്ച് ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്തു. ഉത്തരവ് ബാധകമാക്കുന്ന സ്ഥലത്തെ വീടുകൾ, കെട്ടിടങ്ങൾ എന്നിവയുടെ വിവര ശേഖരണം നടത്താനും സമയബന്ധിതമായി സർവേ പൂർത്തീകരിച്ച് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാനും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക