അതിക്രമങ്ങൾക്ക് ഇരകളാകുന്ന കുട്ടികൾക്ക് ഇനി മാനസികപിരിമുറുക്കമില്ലാതെ മൊഴി കൊടുക്കാം. പ്രതികളെ നേരിട്ട് കാണുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക കോടതിമുറിയിലിരുന്ന് വീഡിയോ കോൺഫറൻസ് വഴിയാകും മൊഴി നൽകൽ.
കുട്ടിയെ ജഡ്ജി ഉൾപ്പെടെയുള്ളവർ കാണുന്നതും വീഡിയോ കോൺഫറൻസിങ്ങിലൂടെയാകും. കുട്ടികളുടെ മാനസികസമ്മർദം കുറയ്ക്കാൻ കളിപ്പാട്ടങ്ങൾ ക്രമീകരിച്ചതും ചിത്രങ്ങളാൽ ചുവർ അലങ്കരിച്ചതുമാണ് കോടതിമുറി.
എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയോട് ചേർന്ന് താഴത്തെ നിലയിൽ നവീകരിച്ച ശിശുസൗഹൃദ പോക്സോ കോടതി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കെതിരായ അതിക്രമത്തിനെതിരെ സമൂഹം ഉണരണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വനിതാ ശിശു വികസനമന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതിയാണ് യാഥാർഥ്യമായത്.
പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഹണി എം വർഗീസ് അധ്യക്ഷയായി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ സോമൻ, വനിതാ ശിശുവികസനവകുപ്പ് ഡയറക്ടർ ജി പ്രിയങ്ക, ജില്ലാ ഗവ. പ്ലീഡർ മനോജ് ജി കൃഷ്ണൻ, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ് രാജ്, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ എസ് സിനി തുടങ്ങിയവർ പങ്കെടുത്തു.
വനിതാ ശിശുവികസനവകുപ്പ് സംയോജിത ശിശുവികസന പദ്ധതിയിലൂടെ 69 ലക്ഷം രൂപ ചെലവഴിച്ചാണ് എറണാകുളം പോക്സോ കോടതി ശിശുസൗഹൃദമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക