കണ്ണൂരിലെ ഒരു കല്യാണവീട്ടിലെ ഊട്ടുപുരയില്‍ വിളമ്പുകാര്‍ ആ പാട്ടുപാടി നൃത്തം ചെയ്തത് ആ പാട്ടായിരുന്നു. അതിന്റെ വീഡിയോ അമ്പരപ്പിക്കുന്ന വേഗത്തിലാണ് ലോകമാകെ പരന്നത്. എന്നാല്‍, ആ വീഡിയോയെയും അമ്പരപ്പിക്കുന്ന ഒരു കഥയാണ് ആ പാട്ടിന്റെത്. മറവിയിലേക്ക് മറഞ്ഞ ഒരു പാട്ട് വമ്പന്‍ തിരിച്ചുവരവ് നടത്തിയ കഥ!
മൂന്നാലു ദിവസമായി ഒരു പാട്ടിന്റെ ‘ഉയ്യാരം പായ്യാര’മാണ് മലയാളം സോഷ്യല്‍ മീഡിയയില്‍. മങ്ങലം എന്ന് കണ്ണൂരുകാര് പേരുവിളിക്കുന്ന, നാട്ടിന്‍പുറത്തെ വിവാഹത്തിനിടയില്‍ സംഭവിച്ച ഒരു കിടിലന്‍ നൃത്തവീഡിയോ. വധൂവരന്മാരല്ല, വിവാഹത്തിന് ബിരിയാണി വിളമ്പുന്ന നാട്ടുകൂട്ടമാണ് സാധാരണ വേഷത്തില്‍ ഡാന്‍സ് ചെയ്യുന്നത്. കല്യാണപ്പന്തലിലെ ഊട്ടുപുരയാണ് അരങ്ങ്. കൈയില്‍ ബിരിയാണിപ്പാത്രം പിടിച്ചും ചെമ്പില്‍നിന്ന് ബിരിയാണി കോരിയിട്ടും നല്ല പൊരിഞ്ഞ നൃത്തം. ഇന്‍സ്റ്റഗ്രാം റീലില്‍ പിറന്ന ഇത്തിരിപ്പോന്ന വീഡിയോ ക്ലിപ്പ് അതിവേഗം ഫേസ്ബുക്കിലേക്കും വാട്ട്സാപ്പിലേക്കും പറന്നതോടെ സംഗതി വൈറലായി. ആരു കണ്ടാലും സന്തോഷം തോന്നുന്ന കിടിലന്‍ വീഡിയോയ്ക്കു പിന്നാലെ മാധ്യമങ്ങള്‍ ഓടി, ആരാണ് ഈ വമ്പന്മാരെന്ന് തേടി. വൈകാതെ ഉത്തരവും കിട്ടി.
കണ്ണൂര്‍ പള്ളിപ്പുറം മേലേച്ച് മുക്ക് ശമീറിന്റെ മകള്‍ സ്നേഹയുടെ വിവാഹത്തലേന്നായിരുന്നു ആ ഡാന്‍സ്. ഊട്ടുപുരയിലെ തിരക്കൊഴിഞ്ഞ നേരം വിളമ്പുകാരുടെ കൊട്ടിക്കലാശം. അത്തരം പാട്ടുകള്‍ക്ക് കുറേനാളായി അകമ്പടി സേവിക്കുന്ന ഒരു സിനിമാപ്പാട്ടായിരുന്നു ഡാന്‍സിന്റെ ഹൈലെറ്റ്. വിവാഹ വീഡിയോ നിര്‍വഹിച്ച ലിജോയ് എന്ന ക്യാമറാമാനാണ് കലവറയിലെ ആ ചടുലതാളം ഒപ്പിയെടുത്തത്. സുഹൃത്തായ ഷിജിന്റെ എല്‍ജിഎം സ്റ്റുഡിയോക്ക് വേണ്ടിയാണ് ലിജോയ് അന്ന് ആ വിവാഹവീഡിയോ പകര്‍ത്തിയത്. ജനുവരിയിലായിരുന്നു വിവാഹം.അഞ്ച് മാസങ്ങള്‍ക്കു ശേഷം, നാലു ദിവസം മുമ്പ് അതിലെ ഒരു ക്ലിപ്പ് ഇന്‍സ്റ്റഗ്രാം റീലായിട്ടു. അത് കത്തിപ്പിടിച്ചു. കാര്യകാരണങ്ങളൊന്നും ബാധകമല്ലാത്ത വൈറല്‍ വഴിയിലൂടെ അത് സോഷ്യല്‍മീഡിയയില്‍ പടര്‍ന്നു.
ഒരു സിനിമാപ്പാട്ടിന്റെ വമ്പന്‍ തിരിച്ചുവരവ്
എന്തുകൊണ്ടാണ് ആ വീഡിയോ ക്ലിപ്പ് വൈറലായത്? ആ വീഡിയോയിലെ വിളമ്പലുകാരും അവരുടെ നൃത്തച്ചുവടുകളും ക്യാമറയും എഡിറ്റിംഗുമെല്ലാം അതിനു കാരണമായിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ഹീറോ ആ പാട്ടുതന്നെയാണ്. താളവും വരികളും സംഗീതവും ദൃശ്യവും ഒന്നിച്ച് നൃത്തം ചെയ്യുന്ന ‘ഉയ്യാരം പയ്യാരം എന്ന തകര്‍പ്പന്‍ പാട്ട്. ജനുവരിയില്‍ എടുത്ത കല്യാണ വീഡിയോയിലെ ക്ലിപ്പ് അഞ്ചു മാസം കഴിഞ്ഞ് ജൂണ്‍ പകുതിക്കുശേഷം വൈറലായതിനേക്കാള്‍ സിനിമാറ്റിക്കാണ് സത്യത്തില്‍ ആ പാട്ടിന്റെ കഥ.
2019 ജൂണ്‍ 28-ന് തിയറ്ററുകളില്‍ എത്തിയ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സിനിമയിലെ അഞ്ച് പാട്ടുകളിലൊന്നായ ആ തകര്‍പ്പന്‍ പാട്ട് അതര്‍ഹിക്കുന്ന ഓളമുണ്ടാക്കാന്‍ വേണ്ടി വന്നത് രണ്ട് വര്‍ഷങ്ങളായിരുന്നു. അത്ര ഗംഭീരമായിരുന്നു, മറവിയില്നിന്നുള്ള ആ കലക്കന്പാട്ടിന്റെ മടങ്ങിവരവ്. സിനിമാ സ്റ്റൈലില്‍ ഒരൊന്നൊന്നര തിരിച്ചുവരവ്.
ഇതുപറയുമ്പോള്‍ മറ്റൊന്നു കൂടി പറയേണ്ടതുണ്ട്. ഈ പാട്ട് ആദ്യമായി വൈറലായത് ഇപ്പോഴല്ല. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞ്, മാസങ്ങള്‍ കഴിഞ്ഞ്, ലോകമാകെ അടച്ചുപൂട്ടപ്പെട്ട കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തായിരുന്നു അത്. എന്നാല്‍, ആ ഓളം പെട്ടെന്ന് അടങ്ങി. പിന്നെ ഈ പാട്ട് പൊങ്ങിവന്നത്, കൊവിഡിന്റെ ആദ്യ ഘട്ടം കഴിഞ്ഞ് കല്യാണങ്ങളെല്ലാം സജീവമായ ശേഷമായിരുന്നു. കല്യാണം കഴിഞ്ഞ് കലാശക്കൊട്ടിന്റെ വീഡിയോ എടുക്കാന്‍ ഈ പാട്ട് തന്നെ വേണമെന്ന മട്ടായി. വധൂവരന്മാര് മുതല്‍ ഊട്ടുപുരയിലുള്ളവരും കഴിക്കാനിരിക്കുന്നവരും വരെ നൃത്തംചെയ്തുപോവുന്ന ആ പാട്ടിനൊപ്പമുള്ള വീഡിയോകള്ഇന്സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം തകര്‍ത്തോടി. അവിടെയും തീര്‍ന്നില്ല, കല്യാണവീടുകളില്നിന്നും പുറത്തുവന്ന്, ഉല്ലാസത്തിനുള്ള സര്വ്വവേളകളുടെയും പശ്ചാത്തല സംഗീതമായി അതു മാറി. റീലുകളിലൂടെ വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴകത്തും കന്നഡത്തിലും തെലങ്കാനയിലുമെല്ലാം ഭാഷയോ അര്‍ത്ഥമോ അറിയാതെ ആളുകള്‍ ആ പാട്ടിനു ചുവടുവെച്ച് വീഡിയോകളായിമാറി. പിന്നെയത്, ലോകമാകെയുള്ള ഇന്‍സ്റ്റഗ്രാം റീലുകളിലെ തകര്‍പ്പന്‍ താരമായി. ഇപ്പോള്‍ വൈറലായ വീഡിയോയിലേക്ക് ആ പാട്ട് വന്നുകയറിയതും, ഈ യാത്രയുടെ ഭാഗമായാണ്. എന്നാല്‍, ഇത്തവണ, മുമ്പൊന്നും സംഭവിക്കാത്തത്ര വ്യാപ്തിയില്‍, അതങ്ങ് കത്തിപ്പടരുകയായിരുന്നു.
സിനിമയേക്കാള്‍ സിനിമാറ്റിക്കായ ഒരു സിനിമാക്കഥ
പൂനെയിലെ റിലയന്‍സ് എന്ര്ടെയിന്മെന്റില് ആനിമേഷന്‍ ഡയരക്ടറായി ജോലി ചെയ്തുകൊണ്ടിരുന്ന ദിന്‍ജിത് അയ്യത്താന്‍ എന്ന ചെറുപ്പക്കാരനില്നിന്നാണ് ആ കഥ തുടങ്ങുന്നത്. തലശ്ശേരിയില്‍ ജനിച്ച് പ്രശസ്തമായ മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളജില്‍നിന്ന് അപ്ലൈഡ് ആര്‍ട്ടില്‍ ഡിഗ്രികഴിഞ്ഞ് ആനിമേറ്ററായി ജോലി തുടങ്ങിയ ദിന്‍ജിത് കുറേകാലമെടുത്താണ് പൂനെയില്‍ എത്തിയത്. നല്ല ശമ്പളം, സുരക്ഷിതമായ ജോലി, ആനിമേഷന്‍ സാദ്ധ്യതകള്‍ എന്നിവയൊക്കെ ഉണ്ടായിട്ടും ആ ചെറുപ്പക്കാരന് അവിടെ ഇരിപ്പുറച്ചില്ല. സിനിമയായിരുന്നു അയാളുടെ തലനിറയെ. ആനിമേഷന്‍ സിനിമ എടുക്കാനറിയാവുന്ന, ഉള്ളില്‍ വിഷ്വല്സാദ്ധ്യതകള് കൊണ്ടു നടക്കുന്ന തനിക്ക് സിനിമ വഴങ്ങുമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. എങ്കിലും ഒരുറപ്പിന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലെ ഒരധ്യാപകനെ സമീപിച്ച് ആറുമാസത്തെ ഒരു ഹ്രസ്വപരിശീലനം തരപ്പെടുത്തി. അതുകഴിഞ്ഞതോടെ, ഈ പണി തനിക്ക് പറ്റുമെന്ന് ധൈര്യം വന്നു.
എന്നാല്‍, സിനിമ എടുക്കുക എളുപ്പമല്ല എന്നയാള്‍ക്ക് അറിയാമായിരുന്നു. അതിനാദ്യം കംഫര്‍ട്ടബിളായ തൊഴിലിടത്തുനിന്നും പുറത്തുകടക്കണം. സിനിമയുടെ അനിശ്ചിതത്വത്തിലേക്ക് സ്വയം എടുത്തെറിയണം. ജയിക്കാം, തോല്‍ക്കാം അതിനിടയ്ക്ക് പക്ഷേ, കുറേ കാലമെങ്കിലും തള്ളിനീക്കണം. അങ്ങനെ അയാള്‍ റിലയന്‍സ് വിട്ട് കൊച്ചിയിലെ ഒരു സുഹൃത്തിന്റെ ആനിമേഷന്‍ കമ്പനിയിലേക്ക് വന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികളായിരുന്നു അവിടെ. താല്‍ക്കാലിക തൊഴില്‍. എന്നാല്‍, അവിടെവെച്ച് അയാള്‍ ആഗ്രഹിക്കുന്ന സിനിമാ വഴികള്‍ തുറന്നുവരിക തന്നെ ചെയ്തു. സിനിമയുടെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പലരുമായും ബന്ധമുണ്ടായി.
അങ്ങനെ ആദ്യ സിനിമാ സ്വപ്നം. ഒരു ഫുട്ബോള്‍ സിനിമയായിരുന്നു അത്. കഥ കേട്ട ചിലര്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചു. സംവിധായകന് എബ്രിഡ് ഷൈനിന്റെ സഹായത്തോടെ നടന് ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചു. ദുല്‍ഖറിന് കഥ ഇഷ്ടമായി. പക്ഷേ ആ പ്രൊജക്ട് നടന്നില്ല. പിന്നെ ആ കഥ വായിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറായ അലക്സ് കുര്യന് വഴി ആസിഫലിയെ കണ്ടു. ആസിഫിനും അതിഷ്ടമായി. പക്ഷേ, പുതിയ സിനിമകളുടെ തിരക്കുകള്‍ക്കിടയില്‍ മൂന്ന് വര്‍ഷത്തോളം ആ പ്രൊജക്ട് നടന്നില്ല. ”അപ്പോഴാണ് തിരിച്ചറിവുണ്ടായത്, ഇതിപ്പോള്‍ നടക്കേണ്ട സിനിമയല്ല. മറ്റൊന്ന് നോക്കാം.”-ദിന്‍ജിത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
പിന്നീട് ഒരു സിനിമാനടിയുടെ ജീവിതം പ്രമേയമായ കഥ ആലോചിച്ചു. അപ്പോഴേക്കും കൊവിഡ് വന്നു. അവസ്ഥ മാറി. ക്യാമറാമാന് ബാഹുല്‍ രമേശുമൊത്ത് കൊവിഡ് കാലത്ത് എടുക്കാവുന്ന ഒരു സിനിമയ്ക്കായുള്ള ശ്രമം. ബാഹുല്‍ പയ്യന്നൂരിലെ വീട്ടില്‍നിന്നും ഡിന്‍ജിത് ചെന്നെയിലെ ഫ്ളാറ്റില്‍നിന്നും തിരക്കഥ എഴുതാന്‍ തുടങ്ങി. തിരക്കഥ ആയി, പ്രൊഡ്യൂസറും. പക്ഷേ, താരങ്ങളൊന്നും ലഭ്യമായിരുന്നില്ല. അതിനിടയ്ക്ക് ബാഹുല്‍ പുതിയ ഒരു തിരക്കഥ എഴുതാന്‍ തുടങ്ങി. 20 ദിവസം കൊണ്ടത് തീര്‍ത്തു. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഒരു ദിവസം പ്രൊഡക്ഷന്‍ കണ്്രേടാളര് അലക്സ് കുര്യന് വിളിക്കുന്നു. ആസിഫലിയുമായി ചേര്‍ന്നൊരു സിനിമാ പ്ലാനുണ്ട്. നിന്റെ കൈയില്‍ കഥയുണ്ടോ? മനസ്സില്‍ കുറേകാലമായുള്ള ഒരു കഥ ഓര്‍ത്തുകൊണ്ട് ഉറച്ചുപറഞ്ഞു, ഉണ്ട് കഥയുണ്ട്! എങ്കില്‍ വരൂ, നമുക്ക് കാണാമെന്ന് അലക്സ്. അങ്ങനെ കോഴിക്കോട് വെച്ച് ആസഫലിയെ കാണുന്നു. ആസിഫിന് കഥ ഇഷ്ടമായി. അലക്സേട്ടനും കഥ ബോധിച്ചു. അങ്ങനെ കാര്യങ്ങള്‍ തീരുമാനമായി. കക്ഷി അമ്മിണി പിള്ള എന്ന സിനിമ നടക്കാന്‍ പോവുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക